രണ്ടാം ടി20 മത്സരം നാളെ നാഗ്‌പൂരില്‍, നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങി ടീം ഇന്ത്യ
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം നാളെ നാഗ്‌പൂരില്‍ നടക്കും. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ വമ്പൻ തോൽവി വഴങ്ങിയതിനാൽ നാളത്തെ മത്സരം ടീം ഇന്ത്യക്ക് നിർണായകമാണ്. രണ്ടാം മത്സരവും തോറ്റാല്‍ മൂന്ന് മത്സര പരമ്പര കൈവിടുമെന്ന കനത്ത സമ്മര്‍ദ്ദത്തിലാണ് ടീം രണ്ടാം മത്സരത്തില്‍ ഇറങ്ങുന്നത്.
നിർണായകമായതിനാൽ തന്നെ ടീമില്‍ ഏതാനും മാറ്റങ്ങളാണ് ടീമിൽ ആരാധകർ പ്രതീക്ഷിക്കുന്നത്. ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെ ഇറങ്ങും. രാഹുല്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. എന്നാൽ വിരാട് കോലിയും രോഹിത് ശർമയും ഫോമിലേക്ക് ഉയരാതെ രക്ഷയില്ല.
മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ ബാറ്റിംഗിലെ ടോപ് ഫോര്‍ ഭദ്രമാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ദിനേശ് കാർത്തിക്കിനു പകരം റിഷഭ് പന്തിന് നറുക്കുവീഴാനാണ് സാധ്യത. അങ്ങനെയെങ്കിൽ അഞ്ചാമനായി പന്തും ആറാമനായി ഹാർദിക് പാണ്ഡ്യയും കാണും.
ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം ആര്‍ അശ്വിന്‍ അന്തിമ ഇലവനില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഫോം ഔട്ട് ആണെങ്കിലും ഭുവനേശ്വര്‍ കുമാര്‍ തന്നെ പേസ് നിരയില്‍ തുടരും. ഹര്‍ഷല്‍ പട്ടേലാകും രണ്ടാം പേസര്‍. മൂന്നാം പേസറായി ഉമേഷ് യാദവിന് പകരം ജസ്പ്രീത് ബുമ്ര തിരിച്ചെത്തിയേക്കുമെന്നതാണ് ആശ്വാസകരമായ മറ്റൊരു കാര്യം.