സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍
അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍. ട്വന്റി 20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ഉടനെയാണ് ബിസിസിഐയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. ക്രിക്കറ്റ് ബോർഡിനും സെലക്ഷന്‍ കമ്മിറ്റിക്കുമെതിരെ ട്വിറ്ററിലാണ് ആരാധകരുടെ പ്രതിഷേധം ഇരമ്പുന്നത്.
റിഷഭ് പന്തിന് നല്‍കിയതിന്‍റെ 10 ശതമാനമെങ്കിലും അവസരം സഞ്ജുവിന് നല്‍കാന്‍ ബിസിസിഐ തയാറാവണമെന്നാണ് ആരാധകരുടെ ആവശ്യം. സമീപകാലത്തായി ഉജ്ജ്വല ഫോമില്‍ കളിക്കുന്ന സഞ്ജുവിന് പകരം റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ടീമിലിടം നേടിയത്.
രാജ്യത്തെ ഏറ്റവും മികച്ച ടി20 കളിക്കാരിലൊരാളെ ഉപയോഗിക്കുന്നതില്‍ സെലക്ടര്‍മാര്‍ വീണ്ടും പരാജയപ്പെട്ടുവെന്നും സഞ്ജുവിനെ തഴഞ്ഞതിന് ക്യാപ്റ്റനും ടീം മാനേജ്മെന്‍റും പഴയ പല്ലവിയുമായി വീണ്ടും വരുമെന്നും ആരാധകര്‍ പറയുന്നു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജുവെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അതിനായി തെളിവുകളും അവര്‍ നിരത്തുന്നുണ്ട്.
സഞ്ജുവിന്റെ ആവറേജ് 44.75 ആണ്. എന്നാല്‍ ടീമിലുള്ള പന്തിന്റെയും കാര്‍ത്തിക്കിന്റെയും ആവറേജ് യഥാക്രമം 24.25 ഉം 21.44 ഉം ആണ്. സ്‌ട്രൈക്ക് റേറ്റിലും സഞ്ജു തന്നെയാണ് മുന്നില്‍. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സ്റ്റാന്‍ഡ് ബൈ താരമായിപ്പോലും സഞ്ജുവിനെ പരിഗണിക്കാത്തത് മോശമായിപ്പോയെന്ന് പലരും അഭിപ്രായപ്പെടുന്നത്.