ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും
ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ദുബായിൽ ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ശേഷിച്ച രണ്ട് മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് കലാശപ്പോരിൽ ഇടംപിടിക്കാനാവൂ.
ബാറ്റിംഗിൽ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും സൂര്യകുമാർ യാദവ് നിരാശപ്പെടുത്തുന്നത് തിരിച്ചടിയാണ്. കെഎൽ രാഹുലും ഫോമിലേക്ക് മടങ്ങിയെത്തിയ സൂചന നൽകിയിട്ടുണ്ട്. റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക് ഇന്ന് ഇടംകണ്ടെത്തുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവത്തില്‍ ബോളിംഗാണ് ഇന്ത്യക്ക് തലവേദന. വിശ്വസ്തനായ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 40 റണ്‍സ് വഴങ്ങിയതും തിരിച്ചടിയാണ്. മൂന്ന് പേസർ, ഒരു സ്പിന്നർ, രണ്ട് ഓൾറൗണ്ടർ കോംപിനേഷനിലേക്ക് ഇന്ത്യ തിരിച്ചുപോകാനാണ് സാധ്യത. ഇങ്ങനെയെങ്കിൽ പാകിസ്ഥാനെതിരെ നന്നായി പന്തെറിഞ്ഞെങ്കിലും രവി ബിഷ്ണോയിക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കും പരിഗണനയിലുണ്ട്. മറുവശത്ത് ശ്രീലങ്ക ഫോമിലാണ്. ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ പെർഫോമൻസാണ് അവർ കാഴ്ച്ചവെച്ചത്.