സൂപ്പർ ഫോറിൽ ഇന്ത്യയെ 5 വിക്കറ്റിന് കീഴടക്കി പാകിസ്ഥാൻ
ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി പാകിസ്ഥാന്‍. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് പാകിസ്ഥാന്‍ മറികടന്നത്.
അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ വിജയശിൽപി. 51 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറുമടക്കം 71 റണ്‍സാണ് അടിച്ചെടുത്തത്. തുടക്കത്തില്‍ ബാബര്‍ അസമിനെ (14) പുറത്താക്കാന്‍ ഇന്ത്യക്കായിരുന്നു. രവി ബിഷ്‌ണോയിയാണ് അസമിനെ മടക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാനും (15) അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല.
എന്നാല്‍ മറുവശത്ത് റിസ്‌വാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂട്ടിന് മുഹമ്മദ് നവാസ് (20 പന്തില്‍ 42) എത്തിയതോടെ പാക് ഇന്നിംഗ്‌സിന് വേഗം കൂടി. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്താണ് പിരിഞ്ഞത്. പിന്നീട് ഖുഷ്ദില്‍ ഷായും ആസിഫ് അലിയും ചേര്‍ന്ന് പാകിസ്ഥനെ വിജയത്തിനടുത്തെത്തിച്ചു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സടിച്ച ഈ സഖ്യമാണ് അവസാന നിമിഷം കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്.