പഠേ പാണ്ഡ്യ, ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് വരവറിയിച്ച് ടീം ഇന്ത്യ
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ 5 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യക്ക് ആദ്യ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്‌ടത്തിൽ 19.4 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു.
ഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനോടേറ്റ തോല്‍വിക്ക് അതേവേദിയില്‍ തന്നെ പകരം ചോദിച്ച പകരംവീട്ടലുമായി ഇന്നത്തെ വിജയം. തുടക്ക ഓവറുകളിലും മധ്യ ഓവറുകളിലു പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ – ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.
ഓപ്പണറായി ഇറങ്ങി കെഎൽ രാഹുൽ നിരാശനായി ഗോൾഡൻ ഡെക്കോടെയാണ് മടങ്ങിയത്. പിന്നാലെ ഒന്നിച്ച രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് 49 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ആശ്വാസമായി. എന്നാല്‍ എട്ടാം ഓവറില്‍ രോഹിത്തിനെയും (12), പിന്നാലെ കോലിയേയും (35) മടക്കി മുഹമ്മദ് നവാസ് ഇന്ത്യയെ സമ്മർദത്തിലാഴ്ത്തി. പിന്നീട് ഒന്നിച്ച ജഡേജയും സൂര്യകുമാർ യാദവും കരകയറ്റിയെങ്കിലും 18 റൺസെടുത്ത സൂര്യകുമാറിനെ 15-ാം ഓവറില്‍ നസീം ഷാ പുറത്താക്കി ബ്രേക്ക് ത്രൂ നൽകി.
പിന്നാലെ പാണ്ഡ്യയയും ജഡേജയും ഒന്നിച്ചതോടെ ഇന്ത്യ വിജയത്തിലേക്ക് ബാറ്റുവീശി. ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 17 പന്തുകള്‍ നേരിട്ട ഹാര്‍ദിക് ഒരു സിക്‌സും നാല് ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു. ജഡേജ 29 പന്തില്‍ നിന്നും രണ്ട് വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്ത് അവസാന ഓവറിലെ ആദ്യ പന്തില്‍ മടങ്ങിയെങ്കിലും ഹാർദിക് ടീമിനെ രണ്ടു പന്ത് ബാക്കി നിൽക്കെ വിജയത്തിലെത്തിച്ചു.