ഏഷ്യാ കപ്പിനുള്ള ശ്രീലങ്കൻ ടീമിൽ നിന്നും പേസ് ബോളർ ദുഷ്മന്ത ചമീര പരിക്കേറ്റ് പുറത്ത്
ആഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ നിന്ന് ശ്രീലങ്കൻ ഫാസ്റ്റ് ബോളിംഗ് താരം ദുഷ്മന്ത ചമീര പുറത്ത്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് പാകിസ്ഥാന്റെ ഫാസ്റ്റ് ബോളിംഗ് സെൻസേഷൻ ഷഹീൻ അഫ്രീദിയും ടൂർണമെന്റിൽ നിന്നും പുറത്തായതിനു പിന്നാലെയാണ് ഈ വാർത്തയും വരുന്നത്.
നേരത്തെ ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബോളിംഗ് ഓപ്ഷനായ ജസ്പ്രീത് ബുംറയും പരിക്കേറ്റ് പുറത്തായിരുന്നു. ശ്രീലങ്കൻ ടീമിന്റെ ഫീൽഡിംഗ് കോച്ച് ആന്റൺ റൂക്സ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ദുഷ്മന്ത ചമീര പരിക്കിറ്റിന്റെ പിടിയിലാണെന്നും ഏഷ്യാ കപ്പിന് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ചത്.
ആറ് ടീമുകളുള്ള ടൂർണമെന്റിലെ കറുത്ത കുതിരകളായാണ് ശ്രീലങ്കയെ വിശേഷിപ്പിക്കുന്നത്. ടി20 പരമ്പരയിൽ തോൽവി രുചിച്ചെങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ചരിത്രപരമായ വിജയത്തിലേക്ക് ടീമിനെ നയിക്കാൻ ക്യാപ്റ്റൻ ദസുൻ ഷനകയ്ക്ക് സാധിച്ചിരുന്നു. ആയതിനാൽ ലങ്കയെ എഴുതിത്തള്ളാനാവില്ലെന്നാണ് ക്രിക്കറ്റ് പണ്ഡിതൻമാരുടെ വിലയിരുത്തൽ.