ലോര്‍ഡ്സില്‍ 100 വിക്കറ്റു നേടുന്ന രണ്ടാമത്തെ താരമായി സ്റ്റുവർട്ട് ബ്രോഡ്
ക്രിക്കറ്റിന്‍റെ തറവാട് എന്നറിയപ്പെടുന്ന ലോര്‍ഡ്സില്‍ അത്യപൂർവ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. ലോര്‍ഡ്സ് മൈതാനത്ത് 100 വിക്കറ്റ് എന്ന അപൂര്‍വനേട്ടമാണ് ഇംഗ്ലണ്ട് പേസർ തന്റെ പേരിൽ കുറിച്ചത്. ഇംഗ്ലണ്ട് ടീമിലെ സഹപേസറായ ജെയിംസ് ആന്‍ഡേഴ്സണ് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടെസ്റ്റ് ബൗളറാണ് ബ്രോഡ്.
ലോര്‍ഡ്സിലെ 26-ാം ടെസ്റ്റിലാണ് ബ്രോഡ് എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. ലോര്‍ഡ്സില്‍ കളിച്ച 27 ടെസ്റ്റുകളില്‍ നിന്ന് 117 വിക്കറ്റെടുത്തിട്ടുള്ള ജെയിംസ് ആന്‍ഡേഴ്സണ്‍ മാത്രമാണ് ചരിത്രനേട്ടത്തില്‍ ബ്രോഡിന് മുന്നിലുള്ളത്. അതേസമയം മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഇയാന്‍ ബോതത്തിന് 69 വിക്കറ്റുകള്‍ മാത്രമാണ് ലോര്‍ഡ്സിലുള്ളത്.
ഇംഗ്ലീഷ് താരങ്ങള്‍ കഴിഞ്ഞാല്‍ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള വിദേശ ബോളര്‍ ന്യൂസിലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ്. നാലു ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ നാലു ടെസ്റ്റില്‍ നിന്ന് 17 വിക്കറ്റെടുത്തിട്ടുള്ള ബിഷന്‍ സിംഗ് ബേദിയാണ് ലോര്‍ഡ്സിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ളത്. ഇഷാന്ത് ശര്‍മയും കപില്‍ ദേവും ലോര്‍ഡ്സില്‍ കളിച്ച നാലു ടെസ്റ്റില്‍ നിന്ന് 17 വിക്കറ്റ് വീതം വീഴ്ത്തിയവരാണ്.