ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച ദക്ഷിണാഫ്രിക്കക്ക് ജയം
ലോഡ്സ് ക്രിക്കറ്റ് മൈതാനത്ത് ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇന്നിങ്സിനും 12 റൺസിനുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 165 റൺസ് പിന്തുടർന്നിറങ്ങിയ സന്ദർശകർ ഒന്നാം ഇന്നിംഗ്സിൽ 326 റൺസാണ് പടുത്തുയർത്തിയത്. 177 റൺസ് ലീഡ് നേടിയ പ്രോട്ടീസ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലീഷ് പടയെ 149 റൺസിന് എറിഞ്ഞിട്ടതോടെയാണ് ഇന്നിംഗ്സ് ജയം കൈപ്പിടിയിലാക്കിയത്.
അതേസമയം ആദ്യ ഇന്നിംഗ്സിന്റെ നിരാശ മറികടക്കാനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് പ്രതീക്ഷ നൽകുന്ന തുടക്കമാണ് സമ്മാനിച്ചത്. ഇരു ഓപ്പണർമാരും വൻമതിൽ തീർത്തു നിൽക്കുകയായിരുന്നു. എന്നാൽ ടീം സ്കോർ 20 റൺസിലെത്തി നിൽക്കുമ്പോൾ സാക് സാക്ക് ക്രാളിയെ (13) വിക്കറ്റിനു മുന്നിൽ കുടുക്കി കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക്ത്രൂ നൽകി.
പിന്നീട് വിക്കറ്റുകളുടെ പെരുമഴയായിരുന്നു. 6 റൺസുമായി ഒല്ലി പോപ്പും 5 റൺസുമായി ജോ റൂട്ടും അതിവേഗം കൂടാരം കയറിയതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. എന്നാൽ അലക്സ് ലീസിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ പിടിച്ചു നിന്ന് പ്രതീക്ഷ നൽകി. എന്നാൽ 18 റൺസുമായി ബെയർസ്റ്റോയും മടങ്ങിയതോടെ ആതിഥേയർ 81-4 എന്ന നിലയിലേക്ക് പരുങ്ങി.
പിന്നാലെ 83 പന്തിൽ 35 റൺസെടുത്ത ലീസിനെ പുറത്താക്കി ആൻറിച്ച് നോർട്ട്ജെ പ്രോട്ടീസിന് വീണ്ടും മേൽകൈ നൽകി. തൊട്ടുപിന്നാലെ ബെൻ ഫോക്സും സമ്പൂജ്യനായി മടങ്ങിയതോടെ തോൽവി ഉറപ്പായി. എന്നാൽ സ്റ്റുവർട്ട് ബ്രോഡിനെ കൂട്ടുപിടിച്ച്
നായകൻ ബെൻ സ്റ്റോക്സ് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി 35 റൺസുമായി ബ്രോഡ് മടങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് തോൽവി സമ്മതിച്ചു.
പിന്നീട് മൂന്നു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ മാറ്റി പോട്ട്സ് (1), ബെൻ സ്റ്റോക്സ് (20), ജാക്ക് ലീച്ച് (0), ജെയിംസ് ആൻഡേഴ്സൺ എന്നിവരെയും പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്നിംഗ്സിനും 12 റൺസിനും ആദ്യ ടെസ്റ്റ് വിജയിച്ചു കയറി. പ്രോട്ടീസിനായി ആൻറിച്ച് നോർട്ട്ജെ മൂന്നും കേശവ് മഹാരാജ്, കാസിഗോ റബാഡ, മാർക്കോ ജാൻസൻ എന്നിവർ രണ്ടും വിക്കറ്റ് നേടിയപ്പോൾ ലുങ്കി എൻഗിഡി ഒരു വിക്കറ്റും നേടി തിളങ്ങി.