പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 508 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക
പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 508 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയര്‍ത്തി ശ്രീലങ്ക. ഇതോടെ രണ്ടാം ടെസ്റ്റ് ആവേശാന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഓള്‍ റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്.
117-5 എന്ന സ്കോറില്‍ ലങ്ക ബാറ്റിംഗ് തകര്‍ച്ചയ ഏഴാമനായി ക്രീസിലിറങ്ങിയ ഡിസില്‍വ 171 പന്തില്‍ 109 റണ്‍സടിച്ചു. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെക്കൊപ്പം സെഞ്ചുറി കൂട്ടുക്കെട്ടുയര്‍ത്തിയാണ് ഈ ടെസ്റ്റില്‍ ഇനി ലങ്ക തോല്‍ക്കില്ലെന്ന് ഡിസില്‍വ ഉറപ്പാക്കിയത്. കരുണരത്നെ 61 റണ്‍സാണ് നേടിയത്.
നാലാം ദിനം ഇന്നിംഗ്സ് ആരംഭിച്ച സന്ദർശകർ നാലാം ദിനം കളിയവസാനിപ്പിച്ചപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലാണ്. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ പാകിസ്ഥാന് ജയിക്കാന്‍ വേണ്ടത് 419 റണ്‍സാണ്. 26 റണ്‍സോടെ നായകൻ ബാബര്‍ അസമും 46 റണ്‍സുമായി ഇമാമുള്‍ ഹഖുമാണ് ക്രീസില്‍. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷം അബ്ദുള്ള ഷഫീഖിന്‍റെ വിക്കറ്റ് നാലാം ദിനം ടീമിന് നഷ്ടമാവുകയായിരുന്നു.