ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ക്രിസിലിറങ്ങിയ സന്ദർശകർ സ്റ്റംപെടുത്തപ്പോൾ ഒന്നാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റെടുത്ത രമേഷ് മെന്‍ഡിസും രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയുമാണ് പാകിസ്ഥാനെ തകർച്ചയിലേക്ക് നയിച്ചത്.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 187 റണ്‍സിന് പുറകിലാണ് പാകിസ്ഥാന്‍. 13 റണ്‍സോടെ യാസിര്‍ ഷായാണ് ക്രീസില്‍. ആദ്യ മത്സരത്തിലെ ഹീറോ അബ്ദുള്ള ഷഫീഖിനെ (0) ആദ്യ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പാകിസ്ഥാന് നഷ്ടമായി. ഇമാമുള്‍ ഹഖും (32) ക്യാപ്റ്റന്‍ ബാബര്‍ അസമും (16) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇമാമിനെ ധനഞ്ജയ ഡിസില്‍വയും ബാബറിനെ പ്രഭാത് ജയസൂര്യയും പുറത്താക്കി ലങ്കൻ പ്രതീക്ഷകൾ വർധിപ്പിച്ചു.
പിന്നാലെ അധികം വൈകാതെ തന്നെ 24 റൺസെടുത്ത മുഹമ്മദ് റിസ്‌വാനെയും, 24 റൺസെടുത്ത ഫവാദ് ആലത്തെയും വീഴ്ത്തി രമേഷ് മെന്‍ഡിസ് വീണ്ടും സന്ദർശകരെ സമ്മർദ്ദത്തിലേക്കാഴ്ത്തി. 62 റണ്‍സുമായി പൊരുതിയ അഗ സല്‍മാൻ പാക് ക്യാമ്പിന് ആശ്വാസമായെങ്കിലും പ്രഭാത് വീഴ്ത്തി. 12 റണ്‍സെടുത്ത നൗമാന്‍ അലിയെ മെന്‍ഡിസ് മടക്കിയതോടെ രണ്ടാം ദിനം കളി അവസാനിപ്പിച്ചു.