അവസാന പന്തുവരെ നീണ്ട മത്സരത്തിൽ വിൻഡീസിന് എതിരെ ഇന്ത്യക്ക് ജയം
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ അവസാന പന്തുവരെ നീണ്ട ആവേശത്തിൽ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയ 308 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് 50 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 305 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
ക്യാപ്റ്റൻ ശിഖർ ധവാൻ (97), ശുഭ്മൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അതേസമയം വെസ്റ്റ് ഇൻഡീസിനായി കൈൽ മെയേഴ്സ് (75), ബ്രണ്ടൻ കിങ് (54) എന്നിവരുടെ പ്രകടനമാണ് ശ്രദ്ധേയമായത്. കൂടാതെ ഷർമ ബ്രൂക്സ് (45), റൊമാരിയോ ഷെപ്പേർഡ് (39), അകീൽ ഹുസൈൻ (32 നോട്ടൗട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വിജയം മാത്രം കൈയകന്നു നിന്നു.
അവസാന ഓവറിൽ 15 റൺസായിരുന്നു വിൻഡീസിന്റെ വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി സിറാജ്, ശർദൂൽ താക്കൂർ, ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.