ലങ്കയ്ക്ക് 4 റൺസ് ലീഡ്, ഒന്നാം ഇന്നിംഗ്‌സിൽ 218 റൺസിന് ഓൾഔട്ടായി പാകിസ്ഥാൻ
ശ്രീലങ്കയ്‌ക്കെതിരെയാത ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സിൽ 218 റൺസിന് ഓൾഔട്ടായി പാകിസ്ഥാൻ. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 222 റൺസ് അനായാസം മറികടക്കാമെന്ന മോഹമാണ് 4 റൺസിന്റെ വ്യത്യാസത്തിൽ അവസാനിച്ചത്.
പ്രഭാത് ജയസൂര്യക്ക് അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാന് വിനയായത്. തുടക്കത്തില്‍ പാക് പട പതറിയെങ്കിലും നായകൻ ബാബര്‍ അസമിന്റെ (119) സെഞ്ചുറിയാണ് ടീമിനെ കൈപിടിച്ചുയർത്തിയത്. 244 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് അസമിന്റെ ഇന്നിംഗ്‌സ്.
വാലറ്റക്കാരായ യാസിര്‍ ഷാ 56 പന്തില്‍ 18, നസീം ഷാ 52 പന്തില്‍ 5 റൺസ് എന്നിവരെ കൂട്ടുപിടിച്ചാണ് അസം പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഒരുഘട്ടത്തില്‍ ഏഴിന് 85 എന്ന പരിതാപകരമായ നിലയിലായിരുന്നു പാകിസ്ഥാന്‍. അസമിന് പുറമെ, അബ്ദുള്ള ഷെഫീഖ് (13), ഇമാം ഉള്‍ ഹഖ് (2), അസര്‍ അലി (2), മുഹമ്മദ് റിസ്‌വാന്‍ (19), അഖ സല്‍മാന്‍ (5), ഹസന്‍ അലി (17) എന്നിങ്ങനെയാണ് സംഭാവന നൽകിയത്.
പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ 40 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ (16)യുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.