രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട്, വിജയം 100 റൺസിന്
ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് 100 റണ്‍സ് വിജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ആതിഥേയർ ഉയർത്തിയ 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി(1-1). പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.
ഇന്ത്യന്‍ ബൗളിങ്ങിനെതിരേ ശ്രദ്ധയോടെ തുടങ്ങി ഒടുവില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി, ഡേവിഡ് വില്ലി സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് തകര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (9), റിഷഭ് പന്ത് (0)വീരാട് കോലി (16) എന്നിവരുടെ വിക്കറ്റുകള്‍ അതിവേഗം പോയതോടെ വിജയ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചിരുന്നു. എന്നാൽ സൂര്യകുമാര്‍ യാദവ് (27), ഹാര്‍ദിക് പാണ്ഡ്യ (29), രവീന്ദ്ര ജഡേജ (29),മുഹമ്മദ് ഷമി (23) എന്നിവർ പൊരുതി നോക്കിയെങ്കിലും കാര്യമുണ്ടായില്ല. 9.5 ഓവറില്‍ രണ്ട് മെയ്ഡിനടക്കം 24 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്.