ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 25.2 ഓവറില്‍ വെറും 110 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. ചെറിയ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കരുതലോടെ ബാറ്റുവീശിയപ്പോൾ വിക്കറ്റെടുക്കാൻ ഇംഗ്ലീഷ് ബോളർമാർക്കായില്ല.
58 പന്തിൽ 76 റൺസെടുത്ത നായകൻ രോഹിത് ശർമയുടെ കിടിലൻ പെർഫോമൻസാണ് വിജയം അനായാസമാക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ശിഖർ ധവാനും നിരാശപ്പെടുത്തിയില്ല. 54 പന്തിൽ 31 റൺസെടുത്ത താരം ഇന്ത്യയെ 10 വിക്കറ്റ് വിജയത്തിന് സഹായകരമായി. ഇത് ആദ്യമായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തോൽപ്പിക്കുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി പേസ് സഖ്യത്തിന്‍റെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടാൻ സഹായിച്ചത്. ബുംറ 7.2 ഓവറില്‍ 19 റണ്ണിന് ആറും, ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി.