വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്
വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടത്തിൽ വീണ്ടും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം കീഴടക്കിയത്. സ്‌കോര്‍- 4-6,6-3,6-4,7-6.
ആദ്യ സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി കിര്‍ഗിയോസാണ് മുന്നേറിയത്. എന്നാൽ രണ്ടാം സെറ്റിൽ ജോക്കോവിച്ച് തിരിച്ചുവന്നു. മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോഴും സെർബിയൻ താരത്തിനൊപ്പമായിരുന്നു വിജയം. നാലാം സെറ്റും ജോക്കോവിച്ച് നേടിയതോടെ കിരീടം താരത്തിന് സ്വന്തമായി.
ജോക്കോവിച്ചിന്റെ 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ ഏഴാം കിരീടവും. ഇതോടെ കിരീടനേട്ടത്തില്‍ പീറ്റ് സംപ്രസിനൊപ്പമെത്താനും കഴിഞ്ഞു. വിജയിച്ചിരുന്നെങ്കില്‍ വിംബിള്‍ഡണ്‍ നേടുന്ന സീഡ് ചെയ്യപ്പെടാത്ത മൂന്നാമത്തെ താരമാവുമായിരുന്നു കിര്‍ഗിയോസ്. ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം നേടിയ താരം റോജര്‍ ഫെഡററാണ്