ഓസീസിനെതിരെ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി ചാന്ദിമൽ
ഓസീസിനെതിരെ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി ദിനേശ് ചാന്ദിമൽ. ഗോൾ ടെസ്റ്റിൽ ദിനേശ് ചാന്ദിമലിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ ലങ്ക 190 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയും ചെയ്‌തു.
ഇതിഹാസ താരം കുമാർ സംഗക്കാരയുടെ പേരിലായിരുന്നു ഇതുവരെ ഓസീസിനെതിരെ ഒരു ലങ്കന്‍ താരത്തിന്‍റെ ഉയർന്ന ടെസ്റ്റ് സ്കോറിന്‍റെ റെക്കോർഡ്. 2007-ല്‍ ഹൊബാർട്ട് ടെസ്റ്റില്‍ സംഗക്കാര അന്നു നേടിയത് 192 റൺസായിരുന്നു. ഈ റെക്കോർഡാണ് 206* റണ്‍സുമായി പുറത്താകാതെ നിന്ന ചാന്ദിമല്‍ തന്റെ പേരിൽ കുറിച്ചത്.
ഒന്നാം ഇന്നിംഗ്‌സിൽ ആദ്യം ബാറ്റുചെയ്‌ത് ഓസീസ് ഉയർത്തിയ 364 റണ്‍സ് പിന്തുടർന്ന ലങ്ക 554 റണ്‍സെടുത്തു. 326 പന്തില്‍ 16 ഫോറും അഞ്ച് സിക്സറും സഹിതം 206 റണ്‍സുമായി ചാന്ദിമല്‍ പുറത്താകാതെ നിന്നു. നായകനും ഓപ്പണറുമായ ദിമുത് കരുണരത്നെ (86), മൂന്നാമന്‍ കുശാല്‍ മെന്‍ഡിസ് (85), മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.