റിഷഭ് പന്തിനു പൂർണ പിന്തുണയുമായി ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്
റിഷഭ് പന്തിനു പൂർണ പിന്തുണയുമായി ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിറംമങ്ങിയ പ്രകടനത്തിനു പിന്നാലെ ട്വന്റി20 ലോകപ്പിനുള്ള ഇന്ത്യൻ ടീമിലെ സ്ഥാനത്തെക്കുറിച്ചു പോലും ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് ദ്രാവിഡിന്റെ പിന്തുണയെത്തുന്നത്.
ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 158-ൽ അധികം സ്ട്രൈക്ക് റേറ്റിൽ ഡൽഹിക്കായി 340 റൺസ് നേടിയ പന്തിന്റെ പ്രകടനത്തെയും ഓർമിപ്പിച്ചാണ് ദ്രാവിഡിന്റെ പിന്തുണ. ബാറ്റിംഗ് ശരാശരിയുടെ അടിസ്ഥാനത്തിൽ അത്ര മെച്ചമെന്നു തോന്നിക്കില്ലെങ്കിലും സ്ട്രൈക്ക് റേറ്റ് എടുത്തുനോക്കിയാൽ പന്തിന്റെ ഐപിഎൽ സീസൺ മികച്ചതായിരുന്നെന്നു പറയേണ്ടിവരുമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം.
ആക്രമണോത്സുക ബാറ്റിംഗിനിടെ ചിലപ്പൊഴൊക്കെ പന്തിനു പിഴവുകൾ സംഭവിക്കാം. പക്ഷേ, ഇന്ത്യൻ ബാറ്റിംഗ് നിരയുടെ അവിഭാജ്യ ഘടകമായിത്തന്നെ പന്ത് തുടരുമെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു. മുൻ താരങ്ങളടക്കം നിരവധിയാളുകളാണ് പന്തിന്റെ പ്രകടനത്തെപ്പറ്റിയും ടീമിലെ സാന്നിധ്യത്തെ കുറിച്ചും ആശങ്കയുയർത്തുന്നത്.