ഇന്ത്യയുടെ കൂറ്റൻ സ്കോർ അനായാസം മറികടന്ന് ദക്ഷിണാഫ്രിക്ക, ആദ്യ ജയം സന്ദർശകർക്ക് സ്വന്തം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ വിജയലക്ഷ്യം പ്രോട്ടീസ് 19.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഡേവിഡ് മില്ലറിന്റെയും റാസി വാന്‍ഡര്‍ ഡസ്സന്‍റെയും ഇന്നിംഗ്സാണ് സന്ദർശകർക്ക് അനായാസ ജയം ഒരുക്കിയത്.
ഇന്ത്യയുടെ കൂറ്റന്‍ സ്കോർ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തുടക്കം മോശമായിരുന്നു. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ തെംബാ ബാവുമയെ (10) മടക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. എന്നാല്‍ കിന്‍റണ്‍ ഡീ കോക്കും രണ്ടാമനായി ഇറങ്ങിയ ഡ്വെയിന്‍ പ്രിട്ടോറിയസും അനായാസം ബാറ്റുവീശിയതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് കുതിച്ചു.
45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.