ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഏറ്റവും പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി റൂട്ട് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഉജ്ജ്വല സെഞ്ചുറിയുമായി ടീമിനെ ജയത്തിലേക്ക് നയിച്ചതാണ് റാങ്കിംഗിൽ റൂട്ടിന് സഹായമായത്.
ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്‌നാണ് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. 10 റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് റൂട്ടിനുള്ളത്. ലാബുഷെയ്ന് 892 റേറ്റിംഗ് പോയന്‍റും റൂട്ടിന് 882 റേറ്റിംഗ് പോയന്‍റുമുണ്ട്. 845 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് മൂന്നാം സ്ഥാനത്ത്.
പാകിസ്ഥാന്റെ ബാബര്‍ അസം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തി. പത്താ സ്ഥാനത്താണ് കോലി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എട്ടാം സ്ഥാനത്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് പതിനൊന്നാം സ്ഥാനവും നിലനിര്‍ത്തി.
ടെസ്റ്റ് ബോളര്‍മാരുടെ പട്ടികയിൽ പാറ്റ് കമിന്‍സ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ രവിചന്ദ്ര അശ്വിന്‍ രണ്ടാമതും ജസ്പ്രീത് ബുമ്ര നാലാം സ്ഥാനത്തുമാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ തന്നെ ആര്‍ അശ്വിനാണ് രണ്ടാം സ്ഥാനത്ത്.