മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഔദ്യോഗികമായി വിടപറഞ്ഞ് സൂപ്പർ താരം പോൾ പോഗ്‌ബ
മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഔദ്യോഗികമായി വിടപറഞ്ഞ് സൂപ്പർ താരം പോൾ പോഗ്‌ബ. ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് താരം മാഞ്ചസ്റ്ററിൽ നിന്നും പടിയിറങ്ങുന്നത്. മുൻ ക്ലബായ യുവെന്റസിലേക്ക് പോഗ്ബ കൂടുമാറുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. താരത്തിനായി റയൽ മാഡ്രിഡും പിഎസ്‌ജിയും രംഗത്തുണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
മാഞ്ചസ്റ്റർ യൂത്ത് അക്കാദമിയുടെ 16 ആം വയസ്സിൽ ഓൾഡ് ട്രാഫോഡിൽ എത്തിയ താരം 2012 ൽ യുവെന്റസിലേക്ക് കൂടുമാറുകയായിരുന്നു. പിന്നീട് ഇറ്റാലിയൻ ടീമിനൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച് ഫ്രഞ്ച് താരം ലോകത്തിലെ തന്നെ ഗംഭീര മധ്യനിര താരങ്ങളിൽ ഒരാളായി പേരെടുത്തു. തുടർന്ന് 2016-ൽ ജോസ് മൊറിഞ്ഞോ പോഗ്ബയെ ലോക റെക്കോർഡ് തുകയ്ക്ക് വീണ്ടും യുണൈറ്റഡിൽ എത്തിച്ചു.
116 മില്യൺ ഡോളറിനാണ് താരത്തെ ഇംഗ്ലീഷ് ക്ലബ് അന്ന് സ്വന്തമാക്കിയത്. യുണൈറ്റഡിലെത്തി ആദ്യ സീസണിൽ ലീഗ് കപ്പും യൂറോപ ലീഗും നേടിയെങ്കിലും പിന്നീട് യുണൈറ്റഡിനാപ്പം നേട്ടങ്ങളുണ്ടാക്കാൻ പോഗ്ക്കാബയിരുന്നില്ല. കൺസിസ്റ്റെൻസി ഇല്ലാതിരുന്ന താരം പിന്നീട് പല വിമർശനങ്ങളും നേരിടുകയും ചെയ്‌തിരുന്നു.
ഫ്രാൻസിനായി ലോകകപ്പിലും യൂറോ കപ്പിലും മികച്ച പ്രകടനം നടത്തിയ താരത്തിന് ആ മികവ് ഓൾഡ് ട്രഫോർഡ് ക്ലബിൽ ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പോഗ്ബയെ വേണ്ട രീതിയിൽ ക്ലബ് ഉപയോഗപ്പെടുത്തുന്നില്ലെന്നും മറുവാദവും ഇക്കാലയളവിൽ ഉയർന്നിരുന്നു. റെഡ് ഡെവിൾസിനായി 226 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളാണ് പോഗ്ബ ഇക്കാലയളവിൽ നേടിയത്.