ചെല്‍സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ടോഡ് ബോലിയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി
ചെൽസിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ ടോഡ് ബോലിയ്ക്ക് ബ്രിട്ടീഷ് സർക്കാരിന്റെ അനുമതി. അബ്രമോവിച്ചില്‍ നിന്ന് 4.25 ബില്യണ്‍ യൂറോ മുടക്കിയാണ് ബോലി ചെല്‍സിയുടെ ഉടമസ്ഥാവകാശം വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡിജിറ്റല്‍, കള്‍ച്ചര്‍ മീഡിയ ആന്‍ഡ് സ്‌പോര്‍ട് സെക്രട്ടറി നദൈന്‍ ഡോറിസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ക്ലബ് ഏറ്റെടുക്കുന്നതിനുള്ള 4.25 ബില്യണ്‍ യൂറോ തുക മേയ് ഏഴിനാണ് കൈമാറിയത്. ബോലി തലവനായുള്ള കണ്‍സോര്‍ഷ്യം ഇനി മുതല്‍ ചെല്‍സി ഭരിക്കും. നിലവില്‍ ലോസ് ആഞ്ജലീസ് ഡോഡ്‌ജേഴ്‌സ് എന്ന ബേസ്‌ബോള്‍ ക്ലബ്ബും ഈ കണ്‍സോര്‍ഷ്യത്തിന്റെ കീഴിലാണ് കളിക്കുന്നത്.
ബോലി ടീം ഏറ്റെടുത്തതോടെ ചെല്‍സി പുതിയ താരങ്ങളെ ടീമിലെത്തിക്കുമെന്ന കാര്യം ഉറപ്പായി. ഇവാന്‍ പെരിസിച്ച്, യൂലസ് കൗണ്‍ഡെ, അലെസിയോ റൊമാനോലി, ഔസ്മാനെ ഡെംബലെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാനാണ് ചെല്‍സി ശ്രമിക്കുന്നത്. അതേസമയം ആന്റോണിയോ റൂഡിഗര്‍, ഹക്കിം സിയെച്ച്, ലോഫ്റ്റസ് ചീക്ക്, മാര്‍ക്കോസ് അലോണ്‍സോ എന്നിവർ ചെൽസിയിൽ നിന്നും മറ്റേതെങ്കിലും ക്ലബുകളിലേക്ക് ചേക്കേറുകയും ചെയ്യും.