പിങ്ക് ടെസ്റ്റില്‍ ലങ്കയ്ക്കെതിരെ ജയവും പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ
ബെംഗലൂരു പിങ്ക് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് എതിരെ ടീം ഇന്ത്യയ്ക്ക് വമ്പൻ ജയവും
പരമ്പരയും. രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര 2-0ന് ഇന്ത്യ തൂത്തുവാരുകയായിരുന്നു.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 446 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മൂന്നാം ദിനം 208 റണ്‍സിന് ഓള്ഔട്ടാവുകയിയിരുന്നു. ലങ്കയ്ക്കായി 107 റണ്‍സുമായി ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും അര്‍ധസെഞ്ചുറിയുമായി കുശാല്‍ മെന്‍ഡിസും പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
നാലു വിക്കറ്റ് വീഴ്ത്തിയ ആര് അശ്വിനും മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യയുടെ വിജയശിൽപികൾ. അക്സര്‍ പട്ടേല്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റെടുത്തപ്പോൾ ജഡേജ ഒരു വിക്കറ്റെടുത്ത് നിർണായക പങ്കുവഹിച്ചു. രണ്ടിന്നിംഗ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി. 174 പന്തില്‍ 15 ഫോറുകളുമായാണ് കരുണാരത്നെ 107 റൺസ് അടിച്ചു കൂട്ടിയത്.
ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ മികച്ച സ്കോർ നേടാൻ സഹായിച്ചത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 252 റൺസ് പിന്തുർന്നിറങ്ങിയ ശ്രീലങ്ക 109 റൺസിന് ഓൾഔട്ടാവുകയായിരുന്നു.