ഓസീസ് ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ 148 റണ്‍സിന് ഓൾഔട്ടായി പാകിസ്ഥാൻ
കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വെറും 148 റൺസിന് ഓള്‍ഔട്ട് ആയി പാകിസ്ഥാൻ. 408 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടെങ്കിലും ഫോളോ ഓൺ വേണ്ടെന്ന ഓസീസിന്റെ തീരുമാനവും ക്രിക്കറ്റ് പ്രേമികൾക്ക് ആശ്ചര്യമായി.
പാക് നിരയിൽ 36 റൺസ് നേടിയ ബാബർ അസം ആണ് ടോപ് സ്കോറർ. നൗമൻ അലിയും ഇമാം ഉള്‍ ഹക്കും 20 വീതം റൺസ് നേടി പൊരുതാൻ നോക്കിയെങ്കിലും അധികം ആയുസില്ലായിരുന്നു. ഓസ്ട്രേലിയക്കായിമിച്ചൽ സ്റ്റാര്‍ക്ക് മൂന്നും മിച്ചൽ സ്വെപ്‌സൺ രണ്ടും വിക്കറ്റുകൾ നേടി.
സ്‌കോര്‍ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (13), ഇമാം ഉള്‍ ഹഖ് (20) എന്നിവരെ നഷ്ടമായതോടെ പാകിസ്ഥാന്റെ തകർച്ചയും ആരംഭിച്ചു. പാകിസ്ഥാനെതിരെ കറാച്ചിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 556 റൺസെന്ന കൂറ്റൻ സ്‌കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ.
ഖവാജയുടെ സെഞ്ചുറിയും (160) അലെക്‌സ് കാരെ (93) സ്റ്റീവ് സ്മിത്ത് (72) എന്നിവരുടെ മികവിനൊപ്പം ക്രീസിലെത്തിയവരെല്ലാം രണ്ടക്കം കടന്ന് സ്കോർ കണ്ടെത്തിയതാണ് ഓസീസിനെ വലിയ റൺസിലേക്ക് അടുപ്പിച്ചത്.