മൊഹാലി ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലർ ചെയ്‌ത് ഇന്ത്യ
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ഇന്നിംഗ്‌സിൽ കൂറ്റൻ സ്കോർ സ്വന്തമാക്കി ഇന്ത്യ ഡിക്ലയർ ചെയ്‌തു. 574/8 എന്ന നിലയിലാണ് ആതിഥേയർ ഡിക്ലയർ ചെയ്‌തത്.
രവീന്ദ്ര ജഡേജ 175 റൺസ് നേടി ഇന്ത്യന്‍ ബാറ്റിംഗിന് കരുത്ത് പകര്‍ന്ന് പുറത്താകാതെ നിന്നിരുന്നു. ജഡ്ഡുവിന്റെ ഇരട്ട ശതകത്തിന് കാത്ത് നില്‍ക്കാതെ ഇന്ത്യയുടെ ഡിക്ലറേഷൻ അൽപം നിരാശയുളവാക്കുന്നതായിരുന്നു. കൂട്ടിന് 20 റൺസുമായി മുഹമ്മദ് ഷമിയും ക്രീസിലുണ്ടായിരുന്നു.
മൊഹാലി ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിച്ചപ്പോൾ 85 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ടെസ്റ്റിൽ ഇത് 14–ാം തവണയാണ് ഇന്ത്യ ആദ്യ ദിനം 350 റൺസിനു മുകളിൽ സ്കോർ ചെയ്യുന്നത് എന്ന പ്രത്യേകയും ഇന്നലെയുണ്ടായിരുന്നു.
ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്‌സിൽ റിഷഭ് പന്ത്(96), ഹനുമ വിഹാരി(58), രവിചന്ദ്രന്‍ അശ്വിന്‍(61) എന്നിവരും തിളങ്ങി. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്‍ലി 45 റൺസ് നേടിയാണ് ഒന്നാം ദിനം പുറത്തായത്. ബോളിംഗിൽ ശ്രീലങ്കയ്ക്കായി സുരംഗ ലക്മൽ, വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുൽദേനിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകൾ നേടി ശ്രദ്ധേയമായി.