വിൻഡീസ് തോൽവിയിലേക്ക്
റിച്ചാർഡ് – ബോതം ടെസ്റ്റ് സീരീസിന്റെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ശക്തമായ മേൽകൈ. മൂന്നാം ദിനം തങ്ങളുടേതാക്കി ഇംഗ്ലണ്ട് മാറ്റിയെടുക്കുകയായിരുന്നു. 6 വിക്കറ്റ് ഈ ദിവസം തന്നെ വീഴ്ത്തി കളി വിൻഡീസിന്റെ കയ്യിൽ നിന്ന് അകറ്റിയ സ്റ്റുവർട് ബ്രോഡ് ആണ് ഇംഗ്ലീഷ് ഹീറോ.
137/ 6 എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച വിൻഡീസിനെ അനായാസം ഇംഗ്ലീഷ് ബൗളർമാർ പൂട്ടികെട്ടി. ജേസൺ ഹോൾഡർ ഒരറ്റത്തു നിന്ന് ചെറുത്ത്നിൽപ്പിന് ശ്രമിച്ചെങ്കിലും വാലറ്റം ഒന്നാകെ വീണു. ലഞ്ചിന് മുമ്ബ് ഇംഗ്ലീഷ് ബൗളർമാർ വിൻഡീസിനെ ചെറിയ സ്കോറിന് ഓൾ ഔട്ട് ആക്കി. ശേഷിച്ച 4 വിക്കറ്റും വീഴ്ത്തിയത് സ്റ്റുവേർട് ബ്രോഡ് ആയിരുന്നു. വെറും 14 ഓവർ എറിഞ്ഞ അദ്ദേഹം വീഴ്ത്തിയത് 6 വിൻഡീസ് വിക്കറ്റുകൾ ആണ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതലേ ആക്രമണ സ്വഭാവം കാണിച്ചു. ബേൺസ് [90], സിബ്‌ളി [58], റൂട്ട് [68*] എന്നിവരുടെ അർധശതകത്തിന്റെ പിൻബലത്തിൽ വെറും 58 ഓവറിൽ 226 റൺസ് എടുത്തു ഡിക്ലറേ ചെയ്തു. വിൻഡീസിന് വിജയ ലക്‌ഷ്യം 399.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് 10 റൺസ് എടുക്കുന്നതിനിടയിൽ രണ്ടു വിക്കറ്റ് കളഞ്ഞുകുളിച്ചു. ക്യാമ്പ്ബെൽ,റോച് എന്നിവരെ ബ്രോഡ് പവിലിയനിലേക്ക് അയച്ചു. ഇനിയും രണ്ടു ദിവസം മുഴുവൻ ബാറ്റ് ചെയ്യേണ്ടി വരുന്ന വിൻഡീസ് ലക്ഷ്യത്തിൽ നിന്ന് 389 റൺസ് അകലെ.