ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിന് സ്വിറ്റ്സർലാന്റിൽ ഇന്ന് തുടക്കമാകും
ബേസല്‍: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 19 മുതൽ 25 വരെ സ്വിറ്റ്സർലൻഡിലെ സെന്റ് ജാക്കോബ്ഷാലെയിൽ നടക്കും. വളരെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ ഈ ചാമ്പ്യൻഷിപ്പിനെ കാണുന്നത്. പി വി സിന്ധു, സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച് എസ് പ്രണോയ്, സായ് പ്രണീത് എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടം ചൂടിയ പുരുഷ ഡബിള്‍സ് സഖ്യമായ സാത്വിക്‌സായ്‌രാജ് രങ്കി റെഡ്ഡി–ചിരാഗ് ഷെട്ടി അവസാന നിമിഷം പിന്‍മാറിയത് തിരിച്ചടിയായി. എന്നാലും പുരുഷ സിംഗിളിസിലും, വനിത സിംഗിൾസിലും ഇന്ത്യ മെഡൽ നേടാൻ സാധ്യതയുണ്ട്.
എന്നാൽ ഇത്തവണ ഇന്ത്യക്ക് മെഡലുകൾ നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ വർഷം ഇതുവരെ നടന്ന പത്ത് ടൂർണമെന്റുകളിൽ പിവി സിന്ധു ഒരു തവണ മാത്രമാണ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടുതവണ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പ് റണ്ണർഅപ്പ് ആയ സിന്ധുവിന് ഈ വര്ഷം അത്ര നല്ല രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. നിർണായക മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വരുന്നത് ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്.. സൈന നെഹ്‌വാളും അത്ര നല്ല ഒരു ഫോമിൽ അല്ല. പരിക്കുകൾ കാരണം അവർക്ക് പല മത്സരങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. സിന്ധുവും സൈനയും നേരിട്ട് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ എട്ടാം സീഡ് സൈനയും അഞ്ചാം സീഡ് സിന്ധുവും രണ്ടാം പകുതിയിൽ ഇടംപിടിക്കുകയും സെമി ഫൈനലിൽ പരസ്പരം ഏറ്റുമുട്ടാൻ ഉള്ള സാധ്യതയും കാണുന്നുണ്ട്. ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ–സാത്വിക്, പൊന്നപ്പ–സിക്കി എന്‍ റെഡ്ഡിയിലും ഇന്ത്യക്ക് പ്രതീക്ഷ ഉണ്ട്. പുരുഷ റാങ്കിങ്ങില്‍ പത്താമതാണ് ശ്രീകാന്ത്. അയര്‍ലന്‍ഡിന്റെ നാത് എന്‍ഗുയേനാണ് ആദ്യ റൗണ്ടിലെ എതിരാളി.