ബെയിൽ ടോട്ടൻഹാമിൽ പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
കായിക കൈമാറ്റ വിപണി തുറക്കാനിരിക്കെ ഫുട്ബോൾ ലോകം അതീവ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒന്നായിരിക്കും ഗാരെത് ബെയ്‌ലിന്റെ കൂട് മാറ്റം. സിനദിൻ സിദാൻ പരിശീലകനായി റയൽ മാഡ്രിഡിൽ രണ്ടാം വരവ് നടത്തുകയും തന്റെ പദ്ധതികളിൽ ബെയ്‌ലിനെ ഉൾപെടുത്താൻ വിസമ്മതിക്കുകയും ചെയ്തതോടെ കൂട് മാറ്റത്തിന്റെ സാധ്യത വർധിക്കുക ഉണ്ടായി. കഴിഞ്ഞ രണ്ടു വർഷമായി റയൽ ആരാധകരുമായും അത്ര നല്ല ബന്ധത്തിൽ അല്ല ഈ വെൽഷ് കളിക്കാരൻ. 2013 ൽ അന്നത്തെ റെക്കോർഡ് തുകയായ 92 മില്യൺ യുറോക്കായിരുന്നു ബെയ്‌ലിനെ റയൽ മാഡ്രിഡിൽ എത്തിച്ചത്. റയലുമായി ഒരു ല ലീഗ കിരീടവും നാല് ചാമ്പ്യൻസ് ലീഗ് കിരീടവും ഈ 29 കാരൻ സ്വന്തമാക്കി.അതിനായി 102 ഗോളുകളും അദ്ദേഹം നേടുക ഉണ്ടായി.
ബെയ്‌ലിന്റെ റയലിലെ അവസ്ഥ മോശമാകാൻ തുടങ്ങുന്നത് ആരാധകരുമായുള്ള പിണക്കത്തോടെയാണ്. പലപ്പോഴും സ്വാർത്ഥ മനോഭാവത്തോടെയുള്ള ബെയ്‌ലിന്റെ കളിക്കളത്തിലെ നീക്കങ്ങളാണ് അയാൾ ആരാധകരുടെ വെറുപ്പിന് കാരണമായത്. ഇതേ വികാരം സിദാനും പങ്ക് വെക്കുകയും ബെയ്‌ലിനു പകരം ഇസ്‌കോ, വാൾഡ്സ് എന്നിവരെ കൂടുതൽ കളിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സീസൺ തൊട്ടേ ഈ അവസ്ഥ മനസിലാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബ്ബുകൾ ബെയ്‌ലിനെ റാഞ്ചാൻ ശ്രമിച്ചെങ്കിലും റയൽ വിട്ടുകൊടുത്തില്ല. എന്നാൽ സിദാന്റെ രണ്ടാം വരവ് ബെയ്‌ലിന്റെ പുറത്തേക്കുള്ള വാതിൽ ഏതാണ്ട് തുറന്ന് ഇട്ടു എന്ന് വേണം അനുമാനിക്കാൻ.
ഈ സാഹചര്യത്തിൽ ക്ലബ്ബിനും ബെയ്‌ലിനും നല്ലതാ വേർപിരിയൽ ആയിരിക്കും. അങ്ങനെയെങ്കിൽ ടോട്ടൻഹാം പോലെ വേറെ നല്ല ക്ലബ് ബെയിലിന് പോകാൻ ഇല്ല. ഇന്നും ടോട്ടൻഹാം ആരാധകർ അദ്ദേഹത്തെ നെഞ്ചോട് ചേർത്ത് വെക്കുന്നു. ടോട്ടൻഹാം എന്ന ക്ലബും വളർന്നു കഴിഞ്ഞിരിക്കുന്നു. അവർ കോടികൾ മുടക്കി പുതിയ സ്റ്റേഡിയം പണിയുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ എത്തി നിൽക്കുകയും ചെയുന്നു. വെറും 29 വയസ്സുള്ള ബെയ്‌ലിനും ടോട്ടൻഹാമിനെ പോലെ ഏറെ വെട്ടിപിടിക്കാനും ഉണ്ട്.