ഇൻറർനാഷണൽ ഫ്രണ്ട്ലിസ്
ഇന്നലെ ഒരുപിടി അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഉണ്ടായിരുന്നു. അർജൻറീനയും ബ്രസീലും സെനഗലും ഐവറികോസ്റ്റും അടങ്ങുന്ന പ്രമുഖർ ജയിച്ചപ്പോൾ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ചില അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഇവയായിരുന്നു.
* ജിബ്രാൾട്ടർ vs എസ്റ്റോണിയ (0-1)
വിക്ടോറിയ സ്റ്റേഡിയത്തിൽ എസ്ടോണിയക്ക് വിരുന്നൊരുക്കിയ ജിബ്രാൾട്ടറിന് രാത്രി അത്ര ശുഭകരം ആയില്ല. 53 മിനിറ്റിൽ വെറ്ററൻ താരം കോൺസ്റ്റന്റൈൻ വാസിലേവിൻറെ ഏക ഗോളിന് വിജയിച്ചു.
* അൾജീരിയ vs ടുണീഷ്യ (1-0)
റിയാദ് മെഹറാസിന്റെ അൾജീരിയ ടുണീഷ്യക്ക് എതിരെ അനായാസ ജയം നേടി. എഴുപതാം മിനിറ്റിൽ റൈറ്റ് വിങർ ബാഗ്ദാദ് ബൗൺഞ്ജാ നേടിയ ഏക ഗോളിനായിരുന്നു അൾജീരിയയുടെ വിജയം.
* യു എസ് എ vs ചിലി (1-1)
ചിലിയുടെ ഇടമുറിയാതെയുള്ള ആക്രമണത്തിൽനിന്ന് യുഎസ് രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. നാലാം മിനിറ്റിൽ ഡോർട്മോണ്ട് വിങ്ങർ ക്രിസ്ട്യൻ പുലിസിചിലൂടെ യുഎസ് ലീഡ് നേടിയെങ്കിലും അഞ്ചുമിനിറ്റിനുള്ളിൽ ഓസ്കാർ ഒപ്പസോയിലൂടെ ചിലി കളി തിരിച്ചുപിടിച്ചു. പിന്നീട് ചിലിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതായിരുന്നു അമേരിക്കയുടെ ജോലി.
* പെറു vs എൽസാൽവഡോർ (0-2)
വരത്തൻമാരുടെ ആക്രമണത്തിൽ ആതിഥേയർക്ക് പിടിച്ചുനിൽക്കാനായില്ല. മിഗുവേൽ ട്രൗകോയുടെ(61′) ഓൺഗോളും ഓസ്കാർ സിറന്റെ(91′) ഗോളും എൽസാൽവഡോറിനെ വിജയികൾ ആക്കി.
* കോസ്റ്റാറിക്ക vs ജമൈക്ക (1-0)
കെയ്ഷർ ഫുള്ളർ 28 മിനിറ്റിൽ ക്ലോസ് റേഞ്ചിൽ നിന്ന് നേടിയ വലം കാലൻ ഗോൾ ഒഴിച്ചുനിർത്തിയാൽ കാര്യമായി ഒന്നും ഇല്ലാതിരുന്ന കളിയായിരുന്നു ഇത്.
* ഹോണ്ടുറാസ് vs ഇക്വഡോർ (0-0)
ഇരു കൂട്ടരും ഗോൾപോസ്റ്റിലേക്ക് ഒഴിച്ച് ബാക്കി എല്ലായിടത്തും നന്നായി മുന്നേറി കളിച്ചു. ആർക്കും വ്യക്തമായ ആധിപത്യം പ്രഖ്യാപിക്കാൻ കഴിയാത്ത മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.
* മെക്സിക്കോ vs പരാഗ്വേ (4-2)
ഇന്നലത്തെ ഏറ്റവും ആവേശം നിറഞ്ഞ കളി. അർജൻറീനയുടെയും ബ്രസീലിനെയും കളികളെക്കാൾ മികച്ചുനിന്നു. 24 മിനിറ്റിനകം തന്നെ കളി പരാഗ്വേയുടെ കയ്യിൽ നിന്ന് പോയി. ജോനാഥൻ ഡോസ് സാൻഡോസ് ആറാം മിനിറ്റിൽ മെക്സിക്കോക്കായി അക്കൗണ്ട് തുറന്നപ്പോൾ ഗുസ്താവോ ഗോൾ സിന്റെ ഓൺഗോളും(9′) ഹവിയർ ഹെർണാണ്ടസിന്റെ(24′) ഗോൾ കളി പരാഗ്വേയിൽ നിന്ന് അടർത്തിമാറ്റി. 59 മിനിറ്റിൽ ഹെർനൻ പെരസ് പരാഗ്വേ തിരിച്ചുവരവിന് തുടക്കമിട്ടെങ്കിലും 63 മിനിറ്റിൽ മിഗ്വേൽ അൽമിറോൺ റെഡ് കാർഡ് കണ്ടത് പരാഗ്വേയ്ക്ക് വൻ തിരിച്ചടിയായി. എന്നിട്ടും എൺപത്തിനാലാം മിനിറ്റിൽ ഡെർലീസ് ഗോൺസാലസിന്റെ ഗോളിലൂടെ പരാഗ്വേ കളിയിൽ സജീവമായി. സമനില ഗോളിന് വേണ്ടിയുള്ള അവരുടെ പോരാട്ടം മുതലെടുത്ത് 91 മിനിറ്റിൽ മെക്സിക്കോയുടെ നാലാം ഗോൾ നേടി ലൂയിസ് മോൻഡേസ് വിജയം പൂർത്തിയാക്കി.
– By കളിഭ്രാന്തൻ