സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായുള്ള ഡൽഹി ടീമിൽ ഇടംപിടിച്ച് ഇഷാന്ത് ശർമ്മ
ഒക്ടോബർ 11 ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി വരാനിരിക്കുന്ന പതിപ്പിനുള്ള ഡൽഹി ടീമിൽ ഇടംപിടിച്ച് വെറ്ററൻ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മ. ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ താരത്തിന് ഈ വേദി അവസരമുണ്ടാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
കഴിഞ്ഞ വർഷം നവംബറിനുശേഷം ഡൽഹി ക്രിക്കറ്റ് താരം ഇന്ത്യൻ ജേഴ്സിയിൽ ഇതുവരെ കളിച്ചിട്ടില്ല. ഐപിഎൽ 2022 മെഗാ ലേലത്തിൽ വിറ്റഴിക്കാതെ പോയതിനാൽ ഇത്തവണത്തെ എഡിഷനിലും ഇഷാന്തിന് കളിക്കാനായിരുന്നില്ല. 105 ടെസ്റ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 32.50 ശരാശരിയിൽ 311 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ഇഷാന്ത്.
അതേസമയം 80 ഏകദിനങ്ങളിൽ നിന്ന് 5.72 എന്ന ഇക്കോണമി നിരക്കിൽ 115 വിക്കറ്റുകളും 14 ടി20 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുമാണ് ഇഷാന്ത് ശർമ്മയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇന്ത്യക്കായുള്ള സംഭാവന. ഡൽഹി ടീമിനെ നിതീഷ് റാണയാണ് 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നയിക്കുക.
ഇഷാന്തിന് പുറമെ മറ്റൊരു വെറ്ററൻ താരം പ്രദീപ് സാംഗ്വാനും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ യാഷ് ദുൽ, വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളായ ആയുഷ് ബഡോണി, ഐപിഎല്ലിൽ യഥാക്രമം ലഖ്നൗ സൂപ്പർ ജയന്റ്സിനെയും മുംബൈ ഇന്ത്യൻസിനെയും പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ഹൃത്വിക് ഷോക്കീൻ എന്നിവരാണ് ഡൽഹി ടീമിലെ മറ്റ് ശ്രദ്ധേയമായ താരങ്ങൾ.






































