എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ റെക്കോർഡുകൾ തിരുത്തികുറിച്ച് റിഷഭ് പന്ത്
ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറിക്ക് പിന്നാലെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാൻ റിഷഭ് പന്ത്. ഒരു ടെസ്റ്റില്‍ ഒരു സന്ദര്‍ശക ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ സ്കോർ എന്ന നേട്ടമാണ് താരത്തിന്റെ പേരിൽ കുറിച്ചിരിക്കുന്നത്.
ആദ്യ ഇന്നിംഗ്സില്‍ 146 റണ്‍സടിച്ച പന്ത് രണ്ടാം ഇന്നിംഗ്സില്‍ 57 റണ്‍സടിച്ചാണ് പുറത്തായത്. 1950ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറായിരുന്ന ക്ലൈഡ് വാല്‍ക്കോട്ട് രണ്ട് ഇന്നിംഗ്സുകളില്‍ 14ഉം 168ഉം റണ്‍സടിച്ച് 182 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. നേരത്തെ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ ഒരു ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും പന്ത് മറികടന്നിരുന്നു.
ഈ നേട്ടങ്ങൾക്ക് പുറമെ ഇന്ത്യക്കായി ഒരു ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും പന്ത് ഇന്ന് തന്റെ പേരിലാക്കിയിട്ടുണ്ട്. 1973-ല്‍ ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റില്‍ ഫറോക്ക് എഞ്ചിനീയറാണ് പന്തിന് മുമ്പ് ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ ഏക വിക്കറ്റ് കീപ്പര്‍.






































