ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള മിഡ്ഫീല്‍ഡര്‍ക്ക് ജന്മദിനാശംസകൾ
ആമസോണ്‍ മഴക്കാടുകളിലെ ഗോത്രമനുഷ്യരുടെ മന്ത്രംപോലെയായിരുന്നു ആ പേര്. സോക്രട്ടീസ് ബ്രസീലിയേറോ സംപായിയോ ഡിസൂസ വിയേറ ഡി ഒളിവേറ.! പേരിലെ പുതുമ, സോക്രട്ടീസ് കളിയിലും കാത്തു. പുറമെ പ്രശാന്തമെങ്കിലും ക്ഷോഭിക്കുന്ന മനസ്സോടെ. ‘പെലിക്കന്‍’ എന്ന പക്ഷിയുടെ ഓമനപ്പേരുള്ള സോക്രട്ടീസ് നല്കുന്ന ത്രൂ പാസുകള്‍ മാന്ത്രികസൗന്ദര്യത്തോടെ കൂട്ടുകാരിലെത്തുമ്പോള്, എതിര്‍ടീമുകള്‍ അതിന്റെ ആഘാതത്തില്‍ ഹതാശരാവുമായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സോക്രട്ടീസ്. ഒരേസമയം, കളിയിലെ ആസൂത്രകന്‍ എന്ന നിലയിലും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന റോളിലും സോക്രട്ടീസ് തിളങ്ങി. സോക്രട്ടീസില്‍നിന്നാണ് സിനദിന്‍ സിദാന് കളിയുടെ മറ്റൊരു പാഠമറിഞ്ഞത്. പുല്‍മൈതാനത്ത് ടീമിനെ നയിക്കുമ്പോഴുള്ള വിഷന്‍. ആ പേര് സൂചിപ്പിക്കുന്നതുപോലെ, സോക്രട്ടീസ് കളിക്കളത്തില്‍ പ്രശാന്തതയുടെ നായകനായിരുന്നു.
സ്വന്തം പിതാവിന്റെ പ്രിയപ്പെട്ട തത്ത്വചിന്തകന്റെ പേരാണ് പേറിയതെങ്കിലും സോക്രട്ടീസ് ശരിക്കും ഫുട്ബാളിന്റെ ചിന്തകനും വിശ്വാസിയുമായിമാറി. ”ഞാന്‍ അറിഞ്ഞതെല്ലാം, ഞാന്‍ അറിയാത്തതാണ്” എന്ന സാക്ഷാല്‍ സോക്രട്ടീസിന്റെ പ്രസിദ്ധ വചനംപോലെ, ഈ സോക്രട്ടീസും കളിക്കളത്തില്‍ ഫുട്ബാളിന്റെ അന്നമൊഴിയാത്ത കലവറയായിരുന്നു. ഫുട്ബാളില്‍ പ്രണയവും സംഗീതവും താളവും സമരവും പ്രതിഷേധവും കോരിനിറച്ചുകൊണ്ട് എണ്‍പതുകളില്‍ സോക്രട്ടീസ് തലയെടുപ്പോടെ ഉയര്‍ന്നുനിന്നു.
ഏതു കളിക്കൂട്ടത്തിനിടയിലും ആറടി നാലിഞ്ച് ഉയരമുള്ള സോക്രട്ടീസിന്റെ ആകാരം നിറഞ്ഞുനിന്നിരുന്നു. 1982ലെ ലോകക്കപ്പില്‍ ബ്രസീലിയന്‍ നായകനായിരുന്നു അദ്ദേഹം. കോച്ച് ടെലസന്റാനയുടെ കളിമന്ത്രം ഒരു ഓപ്പറാ കണ്ടക്ടറെപ്പോലെ സോക്രട്ടീസ് നടപ്പാക്കി. ലാവണ്യമായിരുന്നു ആ കളിയുടെ ആന്തരികദര്‍ശനം. കളി, സാംബപോലെ മനോഹരവും തുടിപ്പാര്ന്നതുമാകണമെന്ന് സന്റാന നിഷ്കര്‍ഷിച്ചു. അതിനു പറ്റിയ ഒരു മിഡ്ഫീല്‍ഡ് സന്റാന ചിട്ടപ്പെടുത്തി. അമ്പത്തിയേഴിനുശേഷം ബ്രസീല്‍ കണ്ട ഏറ്റവും മികച്ച മധ്യനിരയാണ് സന്റാന അവതരിപ്പിച്ചത്.
സോക്രട്ടീസ്, ഫല്‍ക്കാവോ, ടോണിഞ്ഞോ, സെറീസോ എന്നീ പ്രഗല്ഭര്. അവരോടൊപ്പം സാക്ഷാല്‍ അന്റ്യൂണ്സ് കോയിമ്പ്ര എന്ന സീക്കോ. എണ്‍പത്തിയൊന്നിലെ കോപാ അമേരിക്കയില്‍ നിറഞ്ഞാടിയ അര്‍ജന്റീനയെ, സാക്ഷാല്‍ മാറഡോണയുണ്ടായിട്ടും സീക്കോയും കൂട്ടുകാരും മുട്ടുകുത്തിച്ചു. 1982ലെ ലോകകപ്പില്‍ വീണ്ടും മാറഡോണയും സംഘവും ബ്രസീലിനോട് ഒരിക്കല്‍കൂടി തകര്‍ന്നടിഞ്ഞപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരുടെ നിരയായി ബ്രസീല്‍ വാഴ്ത്തപ്പെട്ടു. രണ്ട് കാലുകളിലും ഒരുപോലെ കളിയുടെ മായികത പുറത്തെടുത്തുകൊണ്ട് സോക്രട്ടീസ് നല്കിയ ‘ഉപ്പൂറ്റിപാസു’കളുടെ വിലയെന്തെന്ന് ലോകം കണ്ടറിഞ്ഞു.
പക്ഷേ, കിരീടമെന്ന സ്വപ്നം ഇറ്റലിയുടെ മുമ്പില്‍ തകര്‍ന്നപ്പോഴും ലോകം അവരെ വാഴ്ത്തി. ഏറ്റവും സുന്ദരമായ കളി, വിജയത്തേക്കാള്‍ മനോഹരമാണെന്ന് എഡ്വേര്സോ ഗലിയാനോ എഴുതി. അതേ ലോകക്കപ്പില്‍ സോക്രട്ടീസിന്റെ കാലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മാന്ത്രികത സോവിയറ്റ് യൂണിയനും അനുഭവിച്ചറിഞ്ഞു. രണ്ട് കളിക്കാരെ അലസമെന്ന മട്ടില്‍ മറികടന്ന് അസാമാന്യമായ ഒരാംഗിളില്‍ കളിക്കാര്‍ക്കിടയിലൂടെ പറത്തിവിട്ട ലോങ് റേഞ്ചര്‍ ഷോട്ട് ഗോളി ദസ്സയേവിനെ കബളിപ്പിച്ച് വലയില്‍ വിശ്രമിച്ചപ്പോള്‍ ബ്രസീല്‍ മത്സരം ജയിക്കാനുള്ള ഊര്‍ജം നേടുകയായിരുന്നു.
1986ല്‍ വീണ്ടും സന്റാന മാനേജരായപ്പോള്‍ സോക്രട്ടീസ് വീണ്ടും ലോകക്കപ്പിന്റെ പുല്‍മൈതാനത്തെത്തി. അപ്പോഴേക്കും ഡോക്ടറായി അദ്ദേഹം പ്രാക്ടീസ് തുടങ്ങിയിരുന്നു. ആ ലോകക്കപ്പിലെ ഒരു പെനാല്‍ട്ടി കിക്ക് ആരും മറക്കുകയില്ല. പോളണ്ടിന്റെ വിശ്വസ്തനായ കാവല്ക്കാരന് മില്നാര്സിക്ക് കൈകള്‍ വിരിച്ചുനില്ക്കെ, രണ്ടടി നടന്ന് ഒരു നിമിഷം നിശ്ചലനായി നിന്ന് വലതുകാല്‍കൊണ്ട് ബാറിന്റെ തൊട്ടുതാഴേക്ക് പന്തു പായിച്ച ആ സൂക്ഷ്മത അപാരമായിരുന്നു. പക്ഷേ, അതേ സോക്രട്ടീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍, ഫ്രാന്‍സുമായുള്ള പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ അവസരം തുലച്ചു. ജോയല്ബാറ്റ്സ് സോക്രട്ടീസിന്റെ പന്ത് തടുത്തിട്ട നിമിഷം. ബ്രസീലിനും ലോകത്തിനും ആ കാഴ്ച ഹൃദയഭേദകമായി.
വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍തന്നെ റബലായിരുന്നു സോക്രട്ടീസ്. കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ ശിരസ്സില്‍ അണിയുന്ന ഹെഡ്ബാന്ഡില് മുദ്രാവാക്യങ്ങള്‍ എഴുതിവെയ്ക്കുക അദ്ദേഹത്തിനു ശീലമായിരുന്നു. ഒഴിവുനേരങ്ങളില്‍ ഫുട്ബാള്‍ പ്രാക്ടീസ് കഴിഞ്ഞാല്‍ (ബ്രസീലിലെ പ്രസിദ്ധനായ സ്പോര്‍ട്സ് മെഡിസിന് വിദഗ്ധനായിരുന്നു അദ്ദേഹം) പാടാനും ഗിറ്റാര്‍ വായിക്കാനും ആ ഡോക്ടര്‍ രാത്രികള്‍ ചെലവഴിച്ചു. ജോണ്‍ ലെന്നന്റെ ‘ഇമാജിന്‍’ എന്ന പ്രസിദ്ധഗാനം ആലപിച്ച് ഗിറ്റാര്‍ വായിക്കുന്ന സോക്രട്ടീസിന്റെ വീഡിയോ ഇപ്പോഴും ബ്രസീലില്‍ വില്പനയ്ക്കുണ്ട്.
ഫിദല്‍ കാസ്ട്രോയും ചെഗുവേരയുമായിരുന്നു സോക്രട്ടീസിന്റെ ഇഷ്ടദൈവങ്ങള്‍. വാവോപോളോ കാമ്പസ്സുകളില്‍ ഇടതുപക്ഷക്കാറ്റ് വീശിയപ്പോള്‍ സോക്രട്ടീസ് ചെഗുവേരയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ച് കളിക്കാനിറങ്ങും. ബ്രസീലിയന്‍ ഭരണാധികാരികളെ നിശിതമായി വിമര്‍ശിച്ചിരുന്ന സോക്രട്ടീസ് ലുലയില് മാത്രം നല്ലൊരു ഭരണാധികാരിയെ കണ്ടെത്തി. ആദ്യനാളുകളില്‍ ബൊട്ടോ ഫാഗോയില്‍ കളിച്ചശേഷം ഇടതുപക്ഷചായ്വുള്ള കൊറിന്ത്യന്‍സിനു വേണ്ടിയാണ് അദ്ദേഹം ഏറെക്കാലം ബൂട്ടുകെട്ടിയത്. സാവോപോളോയിലെ തൊഴിലാളികള്‍ സ്ഥാപിച്ച ക്ലബ്ബായിരുന്നു കൊറിന്ത്യന്‍സ്. കൊറിന്ത്യന്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു സോക്രട്ടീസ്.
ദിവസവും നാല്പതിലേറെ സിഗരറ്റുകള്‍ വലിച്ചുതള്ളുന്ന സോക്രട്ടീസ് ലഹരിയോടും മമതകാട്ടി. ചുവന്നവീഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ബലഹീനത.ദക്ഷിണാഫ്രിക്കയില്‍ ലോകക്കപ്പിനെത്തിയപ്പോള്, ബ്രസീലിന്റെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. നെല്‍സണ്‍ മണ്ടേല സ്ക്വയറില്‍വെച്ച് ബ്രസീലിന്റെ സാധ്യതകളെ അദ്ദേഹം പരിഹസിച്ചുതള്ളി. റൊണാള്‍ഡീന്യോയെയും കൊറിന്ത്യന്‍സിന്റെ അത്ഭുതബാലന് പൗളോ ഹെന്ട്രിക്കിനെയും ടീമിലെടുക്കാത്തതിന് ദുംഗയെ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു. ദുംഗയെ പ്രതിരോധം മാത്രം ഇഷ്ടപ്പെടുന്ന ‘കടുംപിടിത്തക്കാരനായ ഗൗയ്യോ’ എന്നാണ് സോക്രട്ടീസ് വിശേഷിപ്പിച്ചത്.
ഏറ്റവുമൊടുവില്‍ സോക്രട്ടീസ് എഴുതിയത് ഒരു നോവലായിരുന്നു. 2014ലെ ബ്രസീലിയന്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ബ്രസീല്‍-അര്‍ജന്റീന ഫൈനലാണ് പൂര്‍ത്തിയാകാത്ത ഈ നോവലിന്റെ ഇതിവൃത്തം. നോവലില്‍ ലയണല്‍ മെസ്സി രണ്ട് ഗോളടിച്ച് ബ്രസീലിനെ വീഴ്ത്തുകയാണ്.
ഒരഭിമുഖത്തില്‍ പക്ഷേ, സോക്രട്ടീസ് പറഞ്ഞു: ”അമ്പതിനുശേഷം സ്വന്തംനാട്ടില്‍ ഒരു കപ്പ് നേടാന്‍ ബ്രസീലിന് അവസരം കൈവരികയാണ്. അപ്പോഴേക്കും പക്വതയും തന്ത്രവും പഴയ വീഞ്ഞുപോലെ രക്തത്തിലുള്ള റൊണാള്‍ഡിഞ്ഞോയ്ക്ക് അതിനു കഴിയും എന്നും ഞാന്‍ കരുതുന്നു”ഫുട്ബാളിലെ യഥാര്‍ഥ നായകനായിരുന്നു സോക്രട്ടീസ്. പന്തിനെ, ജീവിതാവസാനം വരെ, പ്രേയസിയെപ്പോലെ അദ്ദേഹം പ്രണയിച്ചു.
ആധുനിക ഫുട്ബോളിലെ ഋഷിതുല്ല്യന്, മിഡ്ഫീൽഡിലെ മജീഷ്യന്‍ , ജോഗോ ബോണിറ്റോയുടെ മറുവാക്കിന് ഒരായിരം പിറന്നാൾ ആശംസകൾ
#Feliz Anniversario Legend Socrates






































