രോഹിത് ശർമ്മയുടെ വെടിക്കെട്ടിൽ രണ്ടാം ടി20യിൽ ഇന്ത്യക്ക് ജയം
ആദ്യ മത്സരത്തിലെ തോൽവിക്ക് മറുപടി നൽകി ഇന്ത്യ. ഇന്നലെ നടന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ബംഗ്ലാദേശ് ഉയർത്തിയ 153 റൺസ് ഇന്ത്യ 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടി. രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ചാഹലിൻറെ നേതൃത്വത്തിലുള്ള ബൗളിങ് ബംഗ്ലാദേശിനെ തളക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര രണ്ട് ടീമുകളും ഓരോ കളി വീതം വിജയിച്ച് സമനിലയിൽ എത്തി.
ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുരുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടിമികച്ച തുടക്കം കിട്ടിയിട്ടും ബംഗ്ലാദേശിന് നല്ലൊരു സ്കോറിൽ എത്താൻ കഴിഞ്ഞില്ല. ആദ്യ രണ്ട് വിക്കറ്റുകൾക്ക് ശേഷം റൺസിന്റെ വേഗത കുറഞ്ഞത് ബംഗ്ലാദേശിന് വിനയായി. ഒന്നാം വിക്കറ്റിൽ ലിറ്റൺ ദാസ്, മുഹമ്മദ് നയിം എന്നിവർ ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇവരുടെ വിക്കറ്റ് നഷ്ട്ടമായതിന് ശേഷം മികച്ച ബാറ്റിംഗ് നടത്താൻ ബംഗ്ലാദേശിന് ആയില്ല. സൗമ്യ സർക്കാർ(30), മുഹമ്മദുള്ള(30) എന്നിവർ മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി ചാഹൽ രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ഒന്നാം വിക്കറ്റിൽ ലഭിച്ചത്. രോഹിത് ശർമയും, ധവാനും(31) ചേർന്ന് ഒന്നാം വിക്കറ്റിൽ 118 റൺസ് ആണ് നേടിയത്. തകർപ്പൻ ബാറ്റിങ്ങ് കാഴ്ചവെച്ച രോഹിത് 43 പന്തില് 85 റൺസ് നേടി. ആറു വീതം സിക്സും ബൗണ്ടറിയും രോഹിത് നേടി.






































