പിന്നിൽ നിന്ന ശേഷം ഈസ്റ്റ് ബംഗാളിനെ കീഴടക്കി ജംഷഡ്പൂർ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ, ജംഷഡ്പൂരിന് വിജയം. ഈസ്റ്റ് ബംഗാളിൻ്റെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ചുകൊണ്ടാണ് സന്ദർശക ടീമായ ജംഷഡ്പൂർ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 12ആം മിനിറ്റിൽ ബ്രസീലിയൻ താരം ക്ലെയ്റ്റൺ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടുകയായിരുന്നു. സീസണിലെ താരത്തിൻ്റെ 9ആം ഗോൾ ആയിരുന്നു ഇത്. ഈയൊരു ഗോളിൻ്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ ആതിഥേയർക്ക് സാധിച്ചു.
എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ ഈസ്റ്റ് ബംഗാളിൻ്റെ കൈവിട്ടുപോകുകയായിരുന്നു. 61ആം മിനിറ്റിൽ ഹാരി സോയറിലൂടെ ആദ്യം ജംഷഡ്പൂർ മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് 85ആം മിനിറ്റിൽ ജർമൻപ്രീത് സിംഗിൻ്റെ മികച്ചൊരു ക്രോസിൽ നിന്നും ഒരു കിടിലൻ ഹെഡ്ഡറിലൂടെ ഋത്വിക് ദാസ് ജംഷഡ്പൂരിനായി രണ്ടാം ഗോളും സ്വന്തമാക്കി. ശേഷിച്ച സമയം ഗോൾ മടക്കാൻ ആതിഥേയർ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സന്ദർശകരായ ജംഷഡ്പൂർ, ഈസ്റ്റ് ബംഗാളിന് മേൽ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈയൊരു വിജയത്തോടെ 10ആം സ്ഥാനത്തുള്ള ജംഷഡ്പൂരിന് 14 മത്സരങ്ങളിൽ നിന്നും സമ്പാദ്യം 9 പോയിൻ്റായി. അതേസമയം, 13 മത്സരങ്ങൾ കളിച്ച ഈസ്റ്റ് ബംഗാൾ 12 പോയിൻ്റുമായി 9ആം സ്ഥാനത്താണുള്ളത്.