കരബാവോ കപ്പിൽ ന്യൂകാസിലിന് മുന്നിൽ മുട്ടുമടക്കി ലെസ്റ്റർ.!
കരബാവോ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ന്യൂകാസിൽ വിജയം സ്വന്തമാക്കിയത്. ബ്രസീലിയൻ താരം ജോയെലിൻടൺ ഓരോ ഗോളും, അസിസ്റ്റും നേടിക്കൊണ്ട് മത്സരത്തിൽ തിളങ്ങി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു മത്സരത്തിൽ 2 ഗോളുകളും പിറന്നത്. 60ആം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് താരം ഡാൻ ബേണാണ് ആതിഥേയർക്കായി ആദ്യം വലകുലുക്കിയത്.
ജോയെലിൻടൺ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. തുടർന്ന് 72ആം മിനിറ്റിൽ ആൽമിറോണിൻ്റെ പാസിൽ നിന്നും ജോയെലിൻടൺ തന്നെ ടീമിൻ്റെ രണ്ടാം ഗോളും സ്വന്തമാക്കി. ലെസ്റ്ററിൻ്റെ ഭാഗത്ത് നിന്നും ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കേവലം ഒരു ഷോട്ട് മാത്രമാണ് അവർക്ക് ടാർഗെറ്റിലേക്ക് അടിക്കുവാൻ കഴിഞ്ഞത്. ഒടുവിൽ നിശ്ചിത സമയം പൂർത്തിയായപ്പോൾ മത്സരം ഏകപക്ഷീയമായ 2 ഗോളുകൾക്ക് ന്യൂകാസിൽ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ കരബാവോ കപ്പിൻ്റെ സെമിഫൈനലിലേക്ക് പ്രവേശിക്കുവാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിച്ചു.