റയലിനെ മലർത്തിയടിച്ച് വിയ്യാറയൽ.!
ലാ ലിഗായിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. വിയ്യാറയലിനെതിരെ അവരുടെ തട്ടകമായ എൽ മാഡ്രിഗലിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആണ് ആഞ്ചെലോട്ടിയും സംഘവും അടിയറവ് പറഞ്ഞത്. കളിയിൽ തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്തത് വിയ്യാറയൽ ആയിരുന്നു. പന്ത് കൈവശം വെച്ചുകൊണ്ട് മികച്ച ആക്രമണമാണ് ആതിഥേയർ നടത്തിയത്. എന്നാൽ റയലിൻ്റെ ഭാഗ്യം കൊണ്ടുമാത്രം ആദ്യ പകുതിയിൽ അവർക്ക് ഗോൾ വഴങ്ങേണ്ടി വന്നില്ല. കൂടുതൽ പ്രതിരോധിക്കുവാൻ മാത്രമായിരുന്നു റയലിന് ആദ്യ പകുതിയിൽ സമയം.
തുടർന്ന് രണ്ടാം പകുതിയിൽ 47ആം മിനിറ്റിൽ തന്നെ ആതിഥേയർ വെടി പൊട്ടിച്ചു. അവർ അർഹിച്ചിരുന്ന ഗോൾ എന്നുവേണം പറയാൻ. ഫെർലാൻഡ് മെൻ്റിയുടെ മിസ്പാസ് പിടിച്ചെടുത്ത വിയ്യാറയൽ താരങ്ങൾ പൊടുന്നനെ ആക്രമിച്ചു. ഒടുവിൽ ജറാർഡ് മൊറീനോയുടെ പാസിൽ നിന്നും യെറീമി പിനോ ഗോൾ നേടുകയായിരുന്നു. താരത്തിൻ്റെ ഷോട്ട് ഗോൾ കീപ്പറെയും മറികടന്ന് പ്രതിരോധിക്കാൻ പോസ്റ്റിലേക്ക് ഓടിവന്ന മെൻ്റിയുടെ ദേഹത്ത് ഇടിച്ചാണ് ഗോൾ ആയി മാറിയത്. ശേഷം കുറച്ച് സമയം മത്സരം റയലിൻ്റെ നിയന്ത്രണത്തിലായി.
ഗോൾ മടക്കുവാനുള്ള സന്ദർശകരുടെ ശ്രമങ്ങൾക്കൊടുവിൽ 60ആം മിനിറ്റിൽ അവർക്ക് അനുകൂലമായി പെനൽറ്റി. ബോക്സിനുള്ളിൽ വെച്ച് യുവാൻ ഫോയ്തിൻ്റെ കയ്യിൽ പന്ത് തട്ടിയെന്ന് വാർ പരിശോധനയിൽ കണ്ടെത്തിയതിനാലാണ് റയലിന് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചത്. കിക്ക് എടുത്ത ബെൻസീമയ്ക്ക് പിഴച്ചില്ല. സ്കോർ 1-1. ഗോൾ മടക്കിയതിൻ്റെ ആശ്വാസത്തിൽ റയൽ കളി തുടർന്നെങ്കിലും 63ആം മിനിറ്റിൽ തന്നെ വിയ്യാറയലിനെയും പെനൽറ്റി ഭാഗ്യം തുണച്ചു. ഡേവിഡ് അലാബയുടെ കയ്യിൽ പന്ത് തട്ടിയതിനാണ് റഫറി ആതിഥേയർക്ക് അനുകൂലമായി പെനൽറ്റി നൽകിയത്.
കിക്ക് എടുത്ത ജറാർഡ് മൊറീനോ റയൽ കീപ്പർ കോർട്ടുവായ്ക്ക് അവസരം നൽകാതെ പന്ത് വലയിലാക്കി. സ്കോർ 2-1. ശേഷിച്ച സമയം ഗോൾ മടക്കാനായി റയൽ മാഡ്രിഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിയ്യാറയലിൻ്റെ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവ് പറയാനായിരുന്നു ആഞ്ചെലോട്ടിയുടെയും സംഘത്തിൻ്റെയും വിധി. ഏറ്റവുമൊടുവിൽ ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്ക് നിസാരമായി ഗോൾ നേടുവാൻ കിട്ടിയ സുവർണാവസരം ഡാഞ്ചുമ പാഴാക്കി. അല്ലായിരുന്നെങ്കിൽ സ്കോർ ബോർഡ് 3-1 എന്നായി മാറിയേനെ.
ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാർ വിയ്യാറയലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. അർഹിച്ച വിജയം തന്നെയാണ് വിയ്യാറയൽ നേടിയെടുത്തത്. കാരണം കൂടുതൽ മികച്ച ആക്രമണങ്ങൾ കാഴ്ചവെച്ചതും ഗോളവസരങ്ങൾ ഉണ്ടാക്കിയതുമെല്ലാം അവർ തന്നെയായിരുന്നു. ഈയൊരു പരാജയത്തോടെ ടേബിളിൽ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാമെന്ന റയലിൻ്റെ മോഹം പൊലിഞ്ഞു. 16 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റുമായി അവർ 2ആം സ്ഥാനത്ത് തുടരുകയാണ്. അത്രയും മത്സരങ്ങളിൽ നിന്നും 27 പോയിൻ്റ് നേടിയ വിയ്യാറയൽ 5ആം സ്ഥാനത്താണ് ഉള്ളത്.