അടി തിരിച്ചടി; ഒടുവിൽ സമനിലയിൽ പിരിഞ്ഞ് ജംഷഡ്പൂരും, ചെന്നൈയിനും.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ ജംഷഡ്പൂർ-ചെന്നൈയിൻ പോരാട്ടം ഒടുവിൽ സമനിലയിൽ പിരിഞ്ഞു. ജംഷഡ്പൂരിൻ്റെ തട്ടകമായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2 ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ആതിഥേയർ സമനില വഴങ്ങിയത്. മത്സരത്തിൻ്റെ 17,56 മിനിറ്റുകളിൽ ഋത്വിക് ദാസിലൂടെ ജംഷഡ്പൂർ 2-0ന് മുന്നിൽ എത്തിയതാണ്.
![](https://kalipanthu.com/wp-content/uploads/2023/01/20230107_235605.jpg)
എന്നാൽ വിജയം പ്രതീക്ഷിച്ച ആതിഥേയരെ നിഷ്പ്രഭമാക്കിക്കൊണ്ട് ചെന്നൈയിൻ 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. 60ആം മിനിറ്റിൽ വിൻസി ബാരെറ്റോയും, 68ആം മിനിറ്റിൽ പീറ്റർ സ്ലിസ്കോവിച്ചുമാണ് സന്ദർശകർക്കായി വലകുലുക്കിയത്. അതോടെ മത്സരം 2-2 എന്ന നിലയിലായി. ശേഷിച്ച സമയം വിജയഗോൾ കണ്ടെത്തുവാനായി ഇരുടീമുകളും ആവുന്നത്ര പരിശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ജംഷഡ്പൂരിന് നിരാശയായി.
![](https://kalipanthu.com/wp-content/uploads/2023/01/20230107_235758.jpg)
അതേസമയം പിന്നിലായി പോയിട്ടും മനോഹരമായി തിരിച്ചുവന്ന ചെന്നൈയിന് അഭിമാനിക്കാം. ഇതോടെ 12 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി ചെന്നൈയിൻ 7ആം സ്ഥാനത്തും, 13 മത്സരങ്ങൾ പൂർത്തിയാക്കിയ ജംഷഡ്പൂർ കേവലം 6 പോയിൻ്റുമായി 10ആം സ്ഥാനത്തും തുടരുകയാണ്.