ചെന്നൈയിനെതിരെ പിന്നിൽ നിന്നശേഷം വിജയം പിടിച്ചെടുത്ത് മുംബൈ സിറ്റി.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ മുംബൈ സിറ്റിയ്‌ക്ക് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം 2 ഗോൾ തിരിച്ചടിച്ചുകൊണ്ടാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. ആദ്യപകുതിയുടെ 34ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോൾ പിറക്കുന്നത്. ജൂലിയസ് ഡ്യൂക്കറിൻ്റെ പാസിൽ നിന്നും പീറ്റർ സ്‌ലിസ്കോവിച്ചാണ് ചെന്നൈയിനായി വലകുലുക്കിയത്. എന്നാൽ അധികനേരം ലീഡ് കൈവശം വെക്കുവാൻ അവർക്ക് കഴിഞ്ഞില്ല. 38ആം മിനിറ്റിൽ തന്നെ ലാലിയൻസുവാല ചാങ്തെയിലൂടെ മുംബൈ ഗോൾ മടക്കി. മർതാദ ഫാൾ ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ മത്സരം കൂടുതൽ വാശിയേറിയതായി.
ശേഷം ആദ്യപകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 57ആം മിനിറ്റിൽ തന്നെ ആതിഥേയർ ലീഡ് സ്വന്തമാക്കി. പെരേര ഡയസിൻ്റെ പാസിൽ നിന്നും ഗ്രെഗ് സ്റ്റുവർട്ട് ആണ് മുംബൈക്കായി ഗോൾ സ്വന്തമാക്കിയത്. അതോടെ മത്സരം മുംബൈയുടെ വരുതിയിലായി. പിന്നീട് പുരോഗമിച്ച മത്സരത്തിൽ ഒന്നിലേറെ അവസരങ്ങൾ ഗോൾ മടക്കുവാനായി ചെന്നൈയിൻ തുറന്നെടുത്തെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു. ലീഡ് വർധിപ്പിക്കുവാൻ മുംബൈക്കും അവസരങ്ങൾ ലഭിച്ചതാണ്. എന്നാൽ നിർഭാഗ്യവശാൽ കൂടുതൽ ഗോളുകൾ ഒന്നുംതന്നെ മത്സരത്തിൽ പിറന്നില്ല. ഒടുവിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് മുംബൈ സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഹൈദരാബാദിനെ മറികടന്ന് മുംബൈ ഒന്നാംസ്ഥാനം തിരികെപ്പിടിച്ചു. 11 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റാണ് അവരുടെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്നും 14 പോയിൻ്റ് മാത്രം കൈവശമുള്ള ചെന്നൈയിൻ 7ആം സ്ഥാനത്താണ് ഉള്ളത്.