നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ മുക്കി ചെന്നൈയിൻ എഫ്സി.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗോൾമഴയിൽ മുക്കി ചെന്നൈയിൻ എഫ്സി. നോർത്ത് ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരേ ഏഴ് ഗോളുകൾക്കാണ് സന്ദർശകരായ ചെന്നൈയിൻ എഫ്സി വിജയക്കൊടി പാറിച്ചത്. മത്സരത്തിൽ ചെന്നൈനായി എൽ ഹയാതി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ സ്‌ലിസ്കോവിച്ച് രണ്ട് ഗോളുകളും, ജോണി ഡ്യൂക്കർ ഒരു ഗോളും നേടി. ശേഷിച്ച ഒരുഗോൾ സോഹെർലിയാനയുടെ വക സെൽഫ് ഗോൾ ആയിരുന്നു. മത്സരത്തിൻ്റെ 11,40,48 മിനിറ്റുകളിലായിരുന്നു ഹയാതിയുടെ ഗോൾ നേട്ടം. സ്‌ലിസ്കോവിച്ച് 45,57 മിനിറ്റുകളിൽ സ്കോർ ചെയ്തപ്പോൾ 68ആം മിനിറ്റിൽ ഡ്യൂക്കറും വലകുലുക്കി.
മറുവശത്ത് നോർത്ത് ഈസ്റ്റിനായി വിൽമർ ജോർദാൻ (36), ഫിലിപ്പത്തു (73), റോചർസെല (90+5) എന്നിവരാണ് ഗോളുകൾ നേടിയത്. അങ്ങനെ നിശ്ചിത സമയം അവസാനിച്ചപ്പോൾ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് ചെന്നൈയിൻ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരം (10) കൂടിയായിരുന്നു ഇത്. ഈയൊരു തകർപ്പൻ വിജയത്തോടെ ടേബിളിൽ ഏഴാം സ്ഥാനത്തുള്ള ചെന്നൈയിന് 9 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റായി സമ്പാദ്യം. കളിച്ച 9 മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. ഐ.എസ്.എല്ലിലെ ഏറ്റവും മോശം റെക്കോർഡ് ആണിത്. ആദ്യമായാണ് ഒരു ടീം തുടർച്ചയായി 9 മത്സരങ്ങൾ പരാജയപ്പെടുന്നത്.
മത്സരത്തിൽ ഹാട്രിക് ഗോളുകളും ഒപ്പം 2 അസിസ്റ്റുകളുമായി കളംനിറഞ്ഞു കളിച്ച എൽ ഹയാതിയാണ് കളിയിലെ താരം.