പീറ്റർ ഹാർട്ട്ലിയ്ക്ക് റെഡ്കാർഡ്; ജംഷഡ്പൂരിനെ വീഴ്ത്തി എ.ടി.കെ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. എ.ടി.കെയുടെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. ഗോൾരഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ നിശ്ചിതസമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹ്യൂഗോ ബൗമസ് നേടിയ പെനൽറ്റി ഗോളിലൂടെ എ.ടി.കെ സ്വന്തമാക്കുകയായിരുന്നു. 89ആം മിനിറ്റിൽ എ.ടി.കെ താരം ദീപക് ടാങ്ക്രിയെ അനാവശ്യമായി ഫൗൾ ചെയ്തതിനാണ് ജംഷഡ്പൂർ ക്യാപ്റ്റൻ പീറ്റർ ഹാർട്ട്ലിയ്ക്ക് റഫറി ഡയറക്ട് റെഡ്കാർഡ് നൽകിയത്. ഈയൊരു ഫൗളിന് അനുകൂലമായി ലഭിച്ച പെനൽറ്റി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് ഹ്യൂഗോ ബൗമസ് എ.ടി.കെയെ മുന്നിലെത്തിക്കുകയും ചെയ്തു.
ശേഷിച്ച സമയം ജംഷഡ്പൂർ ഗോൾ മടക്കുവാൻ ശ്രമിച്ചുവെങ്കിലും അതെല്ലാം വിഭലമാകുകയായിരുന്നു. അതോടെ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് ആതിഥേയർ കൈപ്പിടിയിൽ ഒതുക്കി. ഈയൊരു വിജയത്തോടെ 9 മത്സരങ്ങളിൽ നിന്നും 19 പോയിൻ്റുമായി എ.ടി.കെ ഒഡീഷയെ മറികടന്നുകൊണ്ട് 3ആം സ്ഥാനത്തേക്ക് പ്രവേശിച്ചു. വീണ്ടുമൊരു പരാജയം കൂടി ഏറ്റുവാങ്ങിയ ജംഷഡ്പൂർ 9 മത്സരങ്ങളിൽ നിന്നും കേവലം 4 പോയിൻ്റ് മാത്രമായി 10ആം സ്ഥാനത്ത് തുടരുകയാണ്.