Editorial Foot Ball Top News

പണ്ട് പൂർവികർ റിഫ് മലനിരകളിൽ കാണിച്ച പോരാട്ട വീര്യം ഇന്നലെ ഗ്രൗണ്ടിൽ പുറത്തെടുത്തപ്പോൾ

December 7, 2022

പണ്ട് പൂർവികർ റിഫ് മലനിരകളിൽ കാണിച്ച പോരാട്ട വീര്യം ഇന്നലെ ഗ്രൗണ്ടിൽ പുറത്തെടുത്തപ്പോൾ

മെഡിറ്ററേനിയൻ കടലിൽ വെറും 9 മൈൽ മാത്രം അകലെയുള്ള ആഫ്രിക്കയിലെയും യൂറോപ്പിലെയും “അയൽക്കാർ” തമ്മിലുള്ള ഈ പോരാട്ടത്തിൽ മോറോക്കയുടെ വിജയത്തിന് പല മാനങ്ങളുണ്ട്. ക്വാർട്ടർഫൈനൽ യോഗ്യത നേടുന്ന ആദ്യ അറബ് ടീം എന്നത് മാത്രമല്ലിത്. ഒരിക്കൽ അടിച്ചമർത്തി ഭരിച്ച അധിനിവേശശക്തിക്കെതിരെ ഇഞ്ചിനു വിട്ടു കൊടുക്കാതെ പൊരുതി നേടിയ വിജയം കൂടിയാണിത്.
എങ്ങനെ ലളിതമായി പറഞ്ഞാലും മൊറോക്കോ-സ്‌പെയിൻ ബന്ധം പതിറ്റാണ്ടുകളായി അതീവ സങ്കീർണ്ണമാണ്. അത്കൊണ്ട് തന്നെ രാജ്യങ്ങൾക്കപ്പുറത്തേക്ക് വലിയ ജിയോപൊളിറ്റിക്കൽ നിറമതിനുണ്ടിതിന്.
ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും വിശാലമായ കൊളോണിയൽ സാമ്രാജ്യങ്ങൾ ഒരുക്കാൻ മുന്നിട്ടിറങ്ങിയ കാലത്ത്, അധിനിവേശ സ്പെയിനിന് അതിന്റെ അവസാന അവശിഷ്ടങ്ങളും നഷ്ടപ്പെടുകയായിരുന്നു. അമേരിക്കയിലും, മറ്റു പലയിടങ്ങളിലും അവർക്ക് കനത്ത നാശനഷ്ടം തന്നെ സംഭവിച്ചു. കടന്ന്കയറിയ സ്ഥലങ്ങളിൽ നിന്നും പ്രതീക്ഷിച്ച പോലെ കവർന്നെടുക്കാൻ പറ്റാത്തതും സ്പെയിനിന്റെ ആണിക്കല്ലിളക്കി. കോളനിയില്ലാത്ത രണ്ടാം തരക്കാർ എന്ന പേര് വേണ്ടെന്ന് കരുതിയതാവാം, സ്പെയിൻ അതിന്റെ അധിനിവേശക്കണ്ണും കാതും തൊട്ടടുത്ത ആഫ്രിക്കൻ രാജ്യം മൊറൊക്കയിലേക്ക് തിരിച്ചുവെച്ചു.
അൽജീരിയ കീഴ്പ്പെടുത്തിയ ഫ്രാൻസും, ശേഷം സ്പെയിനും അങ്ങനെ മൊറൊക്കയെ കീഴ്പ്പെടുത്തി.
ക്രൂരമായ അധിനിവേശത്തിനെതിരെ മൊറൊക്കാൻ മലയോരവാസികൾ അതിശക്തമായ പോരാട്ടം തന്നെ നടത്തി. വിഖ്യാതമായ സ്പാനിഷ് ആർമിയെ അബ്ദു എൽ – ക്രീമിന്റെ നേതൃത്വത്തിൽ അന്ന് ആ ഗോത്രജനത ഹൃദയം കൊടുത്ത് പോരാടി, പലപ്പോഴും സ്പാനിഷ് സേനയെ നാണം കെടുത്തി വിട്ടു. ഒടുക്കം, ഫ്രാൻസിന്റെ സഹായം കൊണ്ട് സ്പെയിൻ ഈ പോരാട്ടത്തെ അടിച്ചമർത്തി. പൈശാചികമായിരുന്നു അധിനിവേശ സ്പാനിഷ് സേനയുടെ കാട്ടിക്കൂട്ടലുകൾ. രാസയുധങ്ങൾ പ്രയോഗിച്ചും, സ്ത്രീകളെ ഉപദ്രവിച്ചും അവർ ക്രൂരത കാട്ടി. കീഴടങ്ങിയ ആണുങ്ങൾ തീവ്രമായ ടോർചറിങ്നു വിധേയരായി. കണ്ണും മൂക്കും ചെവിയും മുറിച്ചെടുത്താസ്വദിച്ചു സ്പാനിഷ് സേന.
ഒടുക്കം, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, 44 വർഷത്തെ അധിനിവേശം 1956ൽ ഫ്രാൻസും സ്പെയിനും അവസാനിപ്പിച്ചു.
എല്ലാ കോളനിവത്കരണവും പോലെ മതവ്യാപനവും, വാണിജ്യവും മൊറൊക്കയിലെ അധിനിവേശത്തിന്റെ ലക്ഷ്യമായിരുന്നു. അളവില്ലാത്ത പ്രകൃതിവിഭവസമ്പത്താവട്ടെ മറ്റൊരു കാരണവും.
അധിനിവേശം ഏതോ കാലത്തു കാലത്തിന്റെ ചവറ്റുകൊട്ടയിലേക്ക് പോയെങ്കിലും,
മത്സ്യവും ധാതുക്കളും കൊണ്ട് സമ്പന്നവുമായ മുൻ സ്പാനിഷ് കോളനിയായ വെസ്റ്റേൺ സഹാറയെ സ്പെയിൻ ഇതുവരെയും കൈമാറിയിട്ടില്ല, മൊറോക്കോക്കുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്പാനിഷ് എൻക്ലേവുകളായ സിയൂട്ടയും മെലില്ലയും ഇപ്പോഴും ആഫ്രിക്കയിലെ യൂറോപ്യൻ പരമാധികാരത്തിന്റെ അവശിഷ്ടങ്ങളായി ബാക്കി നിൽക്കുകയാണ്. കുടിയേറ്റ വിഷയങ്ങൾ വേറെയും.
ഒരിക്കൽ തങ്ങളെ കൊല്ലാകൊല ചെയ്ത അധിനിവേശശക്തിയെ കാല്പന്ത് കൊണ്ട് തോൽപ്പിച്ചിരിക്കുന്നു മോരോക്കോ. ബൗനോവിന്റെയും ഹക്കീമിയുടെയും പ്രതിഭയോടൊപ്പം, ഇത് സോഫിയൻ അംരാബാത്തിന്റെ മാസ്റ്റർക്ലാസ്സ്‌ കൂടിയാണ്.
“ഒരു ആഫ്രിക്കൻ ടീം ഇതുവരെ ഒരു ലോകകപ്പ് നേടിയിട്ടില്ല, പക്ഷേ നമുക്കതിനു പറ്റും, എന്റെ കളിക്കാർക്ക് ആ സ്വപ്നം കണ്ട് കൂടെ? “
സ്പെയിനിനെ നേരിടുന്നതിന് മുമ്പ് മൊറോക്കോ പരിശീലകൻ വാലിദ് റെഗ്രഗുയി പറഞ്ഞ വാക്കുകളാണിത്. ഒരുപക്ഷെ
പണ്ട് റിഫ് മലയിലെ ഗോത്രപോരാളികൾ സ്പാനിഷ് സേനയെ ധീരമായി നേരിട്ടതും, പലപ്പോഴും തോൽപിച്ചു വിട്ടതും അദ്ദേഹം ഓർത്തു കാണും. അതിന്റെയ്യൂർജം അനേകമടങ്ങായി ആ കളിക്കാരുടെ കാലുകളിൽ നിറഞ്ഞു കാണും…
Leave a comment