ക്രൊയേഷ്യയെ ഞെട്ടിച്ച് ആദ്യ പകുതിയില്‍ ജപ്പാന്‍ മുന്നില്‍
പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഞെട്ടിച്ച് ആദ്യ പകുതിയില്‍ ജപ്പാന്‍ മുന്നില്‍. ഖത്തർ ലോകകപ്പിൽ ഒരിക്കൽക്കൂടി ഏഷ്യൻ കരുത്ത് തെളിഞ്ഞുകണ്ട പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ മിന്നും പ്രകടനമാണ് ഇരുടീമും കാഴ്ച്ചവെച്ചത്. 43-ാം മിനിറ്റില്‍ ഡൈസന്‍ മയെദയാണ് ജപ്പാനെ മുന്നിലെത്തിച്ചത്. റിറ്റ്‌സു ഡൊവാന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു.
ആദ്യപകുതിയിൽ ഇരു ടീമുകളും മത്സരിച്ച് അവസരങ്ങൾ പാഴാക്കുന്നതിനിടെയാണ് ജപ്പാൻ ലീഡെടുത്തത് എന്നതും ശ്രദ്ധേയമാണ്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി.
അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്പെയിനെ അട്ടിമറിച്ച ടീമിൽ മൂന്നു മാറ്റങ്ങൾ വരുത്തിയാണ് അൽ ജനൗബ് സ്റ്റേഡിയത്തിൽ ജപ്പാൻ പരിശീലകൻ ടീമിെന ഇറക്കിയത്. ക്രൊയേഷ്യൻ പരിശീലകനാകട്ടെ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയവുമായി സമനിലയിൽ പിരിഞ്ഞ ടീമിൽ രണ്ടു മാറ്റങ്ങളും വരുത്തി.