ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടത്തിൽ ഫ്രാന്‍സിനെ അട്ടിമറിച്ച് ടുണീഷ്യ
ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ അവസാന റൗണ്ട് പോരാട്ടങ്ങളില്‍ വമ്പന്‍ അട്ടിമറി. ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് മലര്‍ത്തിയടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കിനെ ഒരു ഗോളിന് വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലെത്തി.
അവസാന നിമിഷം വരെ ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രാന്‍സ് ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ അന്‍റോണിയോ ഗ്രീസ്‌മാന്‍ നേടിയ ഗോളില്‍ സമനില നേടിയതിന്‍റെ ആശ്വാസത്തിലായെങ്കിലും വാര്‍ പരിശോധനയില്‍ ഗ്രീസ്‌മാന്‍ നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഇതോടെയാണ് ടുണീഷ്യയുടെ അട്ടിമറിവിജയം സാധ്യമായത്.
ശക്തമായ ഇലവനെ അണിനിരത്താതെ മുൻനിര താരങ്ങൾക്കെല്ലാം വിശ്രമം നൽകിയാണ് ഫ്രാൻസ് ഇന്ന് ടുണീഷ്യക്കെതിരെ ആദ്യ ഇലവനെ അണിനിരത്തിയത്. അതേസമയം ജയമെന്ന ഒറ്റ ലക്ഷ്യവുമായാണ് ടുണീഷ്യ ഫ്രാന്‍സിനെതിരേ കളിക്കാനിറങ്ങിത്. നിരന്തരം ആക്രമണങ്ങളുമായി കളം നിറഞ്ഞ ടുണീഷ്യ രണ്ടാം പകുതിയില്‍ വലകുലുക്കി. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ ടുണീഷ്യ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ടുണീഷ്യ ഗോളിനടുത്തെത്തി. എന്നാല്‍ ഫ്രാന്‍സ് പ്രതിരോധം ഉറച്ചുനിന്നതോടെ ഗോള്‍നേടാനായില്ല.
രണ്ടാം പകുതിയിലും ഇതേ പോരാട്ടം പുറത്തെടുത്ത ടൂണീഷ്യ 58-ാം മിനിറ്റിലാണ് വല കുലുക്കിയത്. ഗോള്‍ നേടിയതിന് ശേഷം ഫ്രാന്‍സ് ഉണര്‍ന്നുകളിച്ചു. സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പേ. അഡ്രിയന്‍ റാബിയോട്ട് എന്നിവരെ മൈതാനത്തിറക്കി ഫ്രാന്‍സ് സമനിലഗോളിനായി മുന്നേറി.