ആവേശം വാനോളം, ത്രില്ലർ പോരാട്ടത്തിൽ സെർബിയയും കാമറൂണും സമനിലയിൽ
ആവേശം വാനോളം ഉയർത്തിയ കിടിലൻ പോരാട്ടത്തിൽ ഗ്രൂപ്പ് ജി മത്സരത്തില്‍ സെർബിയയും കാമറൂണും പിരിഞ്ഞത് സമനിലയിൽ. മൂന്ന് ഗോളുകൾ വീതം അടിച്ചാണ് കാമറൂൺ– സെർബിയ മത്സരം ഇന്നവസാനിച്ചത്. ഇന്നത്തെ മത്സരത്തിൽ ആദ്യ ഗോൾവല ചലിപ്പിച്ചത് കാമറൂണ്‍ ആണ്. മത്സരത്തിന്റെ 29–ാം മിനിറ്റിൽ യാൻ ചാൾസ് കാറ്റെലിറ്റോയാണ് കാമറൂണിനായി ഗോൾനേടിയത്.
ഇതിനുശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ പിടിച്ചെടുത്ത കാമറൂൺ, സെർബിയൻ താരങ്ങളെ വരിഞ്ഞുമുറുക്കി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചറി ടൈമിൽ കാമറൂൺ എല്ലാം കൈവിട്ടു. രണ്ടു മിനിറ്റിന്റെ ഇടവേളയിൽ വഴങ്ങേണ്ടി വന്ന ഗോളുകൾ കാമറൂണിനെ ശരിക്കും ഞെട്ടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു സെർബിയയുടെ രണ്ട് ഗോളുകളും പിറന്നത്. പിന്നീട് രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി സെർബിയ മത്സരം കൈപ്പിടിയിലാക്കുമെന്ന് ഏവരും കരുതി.
പിന്നീട് കാമറൂണിന്റെ കളിയാണ് മൈതാനത്ത് നിറഞ്ഞത്. തൽഫലമായി 63-ാം മിനിറ്റിൽ വിൻസെന്റ് അബൂബർ രണ്ടാം ഗോൾ അടിച്ചു. മൂന്ന് മിനിറ്റിനുള്ളിൽ മോട്ടിങ് അവരെ ഒപ്പമെത്തിച്ചു. എന്നാൽ പിന്നീടുള്ള സമയം ഇരുടീമും വൻ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും വലകുലുക്കാനായില്ല. ആദ്യ മത്സരത്തിൽ സെർബിയ കരുത്തരായ ബ്രസീലിനോട് തോറ്റിരുന്നു. സ്വിറ്റസർലൻഡിനെതിരെ 1–0 ത്തിനായിരുന്നു കാമറൂണിന്റെ ആദ്യ മത്സരത്തിലെ തോൽവി.