ബെൽജിയത്തിനെ ഞെട്ടിച്ച് മൊറോക്കോ.!
ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബെൽജിയത്തെ തകർത്ത് മൊറോക്കോ. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് മൊറോക്കോ വിജയക്കൊടി പാറിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 73ആം മിനിറ്റിൽ അബ്ദൽഹമിദ് സമിരി നേടിയ ഒരു തകർപ്പൻ ഫ്രീകിക്ക് ഗോളിൻ്റെ പിൻബലത്തിലാണ് മൊറോക്കോ ആദ്യ ലീഡ് നേടിയത്.
ടോപ് കോർണറിൽ നിന്നും സമിരി എടുത്ത ഫ്രീകിക്ക് ബെൽജിയം കീപ്പർ കോർട്ടുവയെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. തുടർന്ന് ഗോൾ മടക്കുവാനുള്ള ബെൽജിയത്തിൻ്റെ പരിശ്രമങ്ങൾക്ക് ഇടയിൽ മൊറോക്കോ അടുത്ത വെടിയും പൊട്ടിച്ചു. ഹക്കിം സയക്കിൻ്റെ പാസിൽ നിന്നും അബൗഖ്ലാൽ ആണ് ഒരു ഫസ്റ്റ്ടൈം ഷോട്ടിലൂടെ ബെൽജിയം വലയിൽ പന്തെത്തിച്ചത്. അതോടെ മത്സരം മൊറോക്കോയുടെ വരുതിയിലായി. ഇതിനിടയിൽ ഗോൾ മടക്കുവാൻ ബെൽജിയം നിരന്തര പരിശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. പരിക്കിൻ്റെ പിടിയിൽ ആയിരുന്ന ലുക്കാകു വരെ സബ് ആയി കളത്തിൽ ഇറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ബെൽജിയം മൊറോക്കോയ്ക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
ആദ്യപകുതിയുടെ അവസാന നിമിഷവും മൊറോക്കോ ഗോൾ നേടിയിരുന്നെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആയിമാറി. എന്തായാലും ലോകറാങ്കിംഗിൽ 2ആം സ്ഥാനത്തുള്ള ബെൽജിയത്തെ മുട്ടുകുത്തിക്കുവാൻ കഴിഞ്ഞതിൽ മൊറോക്കോയ്ക്ക് അഭിമാനിക്കാം. ഈയൊരു വിജയത്തോടെ 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി മൊറോക്കോ ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. 3 പോയിൻ്റുള്ള ബെൽജിയം രണ്ടാം സ്ഥാനത്താണ്.