സൗദിയെ കീഴടക്കി പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി പോളണ്ട്.!
ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ സൗദി അറേബ്യക്കെതിരെ പോളണ്ടിന് മിന്നുന്ന വിജയം. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് പോളിഷ്പട സൗദിയെ കീഴടക്കിയത്. മത്സരത്തിൽ ഓരോ ഗോളും അസിസ്റ്റും നേടിക്കൊണ്ട് സൂപ്പർതാരം ലെവണ്ടോസ്കി തിളങ്ങി. ആദ്യപകുതിയുടെ 39ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യഗോൾ പിറന്നത്. ലെവയുടെ പാസിൽ നിന്നും സെലിൻസ്കിയാണ് സ്കോർ ചെയ്തത്. ലീഡ് നേടിയതോടെ പോളണ്ട് അല്പം പ്രതിരോധത്തിലേക്ക് വലിഞ്ഞു. തുടർന്ന് 44ആം മിനിറ്റിൽ സൗദിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചെങ്കിലും കിക്ക് എടുത്ത അൽ ഡൗസരി അത് പാഴാക്കി. ഒരു മികച്ച സേവിലൂടെ ഷെസ്നി പോളണ്ടിനെ രക്ഷിക്കുകയായിരുന്നു.
അതോടെ ഒപ്പമെത്താനുള്ള സൗദിയുടെ അവസരമാണ് നഷ്ടമായത്. കൂടാതെ ഒരുപിടി മികച്ച അവസരങ്ങൾ വേറെയും സൗദിക്ക് ലഭിച്ചിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി. ഒടുവിൽ 82ആം മിനിറ്റിൽ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തുകൊണ്ട് ലെവണ്ടോസ്കി പോളണ്ടിൻ്റെ രണ്ടാം ഗോളും നേടിയതോടെ സൗദിയുടെ പതനം പൂർണമായി. അങ്ങനെ 2-0 എന്ന സ്കോറിന് പോളിഷ്പട വിജയക്കൊടി പാറിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ തങ്ങളുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തുവാൻ അവർക്ക് സാധിച്ചു. 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി അവർ ഒന്നാം സ്ഥാനത്താണ്. അതേസമയം പരാജയം രുചിച്ച സൗദി 3 പോയിൻ്റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.