അവസാന നിമിഷം സെനഗലിൻ്റെ പൂട്ട് പൊട്ടിച്ച് നെതർലൻഡ്സ്.!
ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നടന്ന അതിവാശിയേറിയ മത്സരത്തിൽ സെനഗലിനെതിരെ നെതർലൻഡ്സിന് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഡച്ച് പട ജയിച്ചു കയറിയത്. ഒരു അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഡച്ച് ആരാധകർ സമയം മുമ്പോട്ട് പോകുംതോറും നെഞ്ചിടിപ്പോടെയാകും മത്സരം വീക്ഷിച്ചിട്ടുണ്ടാവുക. അത്രയ്ക്ക് മികച്ച പ്രകടനമായിരുന്നു ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ മത്സരത്തിലുടനീളം കാഴ്ചവെച്ചത്. സൂപ്പർ താരം സാദിയോ മാനെയുടെ അഭാവം മത്സരത്തിൽ നിഴലിക്കാത്ത തരത്തിലുള്ളൊരു പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. അതുവരെ നെതർലൻഡ്സിന് ഒരവസരം പോലും നൽകാതെ നിന്ന സെനഗൽ ഒറ്റടിക്ക് നിലംപതിച്ചു. 84ആം മിനിറ്റിൽ ഫ്രെങ്കി ഡിജോങ് ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ കോഡി ഗാക്പോയാണ് സെനഗൽ പൂട്ട് ഭേദിച്ചത്. ആ നിമിഷമായിരിക്കണം ലൂയിസ് വാൻ ഗാലിന് ശ്വാസം നേരെ വീണത്. അങ്ങനെ ലീഡ് സ്വന്തമാക്കിയ നെതർലൻഡ്സ് ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം ക്ലാസനിലൂടെ മത്സരത്തിലെ രണ്ടാം ഗോളും സ്വന്തമാക്കി. ഒരു മുന്നേറ്റത്തിനൊടുവിൽ ഡിപേയ് എടുത്ത ഷോട്ട് സെനഗൽ ഗോൾകീപ്പർ മെൻ്റി തടുത്തിട്ടെങ്കിലും റീബൗണ്ട് ആയി വന്ന പന്ത് ക്ലാസൻ കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. അതിന് പിന്നാലെ തന്നെ മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങി.
അതോടെ സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷ മത്സരം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഓറഞ്ച് പട കൈപ്പിടിയിൽ ഒതുക്കി. മത്സരത്തിൽ കൂടുതൽ ആക്രമണങ്ങൾ നടത്തിയത് സെനഗൽ ആയിരുന്നെങ്കിലും നെതർലൻഡ്സ് ഗോൾകീപ്പർ നൊപ്പേർട്ടിൻ്റെ മികച്ച സേവുകൾ അവർക്ക് തിരിച്ചടിയായി. എന്തായാലും നെതർലൻഡ്സ് പോലെ കരുത്തരായൊരു ടീമിനെ വിറപ്പിക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെ അവർക്ക് അടുത്ത മത്സരത്തെ സമീപിക്കാം. അതേസമയം ആദ്യ മത്സരം വിജയിച്ചുകൊണ്ട് ആധികാരികമായി തന്നെ വാൻ ഗാലിനും സംഘത്തിനും അടുത്ത മത്സരത്തിനായി തയ്യാറെടുക്കാം.