ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആദ്യ പകുതിയിൽ ഇക്വഡോർ 2 ഗോളിന് മുന്നിൽ
ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ആതിഥേയരായ ഖത്തറിനെതിരേ ഇക്വഡോര്‍ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നില്‍. 16-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ എന്നെര്‍ വലന്‍സിയയാണ് എക്വഡോറിനെ മുന്നിലെത്തിച്ചത്. വലന്‍സിയയെ ബോക്‌സില്‍ വീഴ്ത്തിയ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബിന്റെ നടപടിയാണ് പെനാല്‍റ്റിക്ക് കാരണമായത്.
ഇതോടെ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി. നേരത്തെ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ പന്ത് വലയിലെത്തിച്ചിരുന്നെങ്കിലും വാര്‍ പരിശോധിച്ച റഫറി ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ഫെലിക്സ് ടോറസിന്‍റെ കിടിലന്‍ അക്രോബാറ്റിക് ശ്രമത്തില്‍ നിന്ന് ലഭിച്ച അവസരം എന്നര്‍ വലന്‍സിയ ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചെങ്കിലും ഓഫ്സൈഡിന്‍റെ നിര്‍ഭാഗ്യം ഇക്വഡോറിന് തിരിച്ചടിയാവുകയായിരുന്നു.
പിന്നാലെ 31-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ രണ്ടാം ഗോളും എന്നെര്‍ വലന്‍സിയ സ്വന്തമാക്കി. ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് വലന്‍സിയ ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആതിഥേയരായ ഖത്തറിനെതിരെ ആദ്യം മുതല്‍ ആക്രമണം അഴിച്ചു വിടുകയാണ് ഇക്വഡോര്‍ ചെയ്തത്. മികച്ച ബോള്‍ പൊസിഷനുമായി ഇക്വഡോര്‍ കുതിച്ച് എത്തിയതോടെ ഖത്തറി ഗോള്‍ മുഖം നിരന്തരം പരീക്ഷണങ്ങള്‍ക്ക് നടുവിലായി.