ജംഷഡ്പൂരിന് വീണ്ടും തോൽവി; ചെന്നൈക്ക് മിന്നും വിജയം.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂരിനെതിരെ ചെന്നൈയിൻ എഫ്സിക്ക് വിജയം. സ്വന്തം തട്ടകമായ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആതിഥേയരായ ചെന്നൈയിൻ വിജയിച്ചത്. ആദ്യ പകുതിയുടെ 27 ആം മിനിറ്റിൽ വിദേശതാരം സ്ലിസ്കോവിച്ചിലൂടെ ചെന്നൈ ആദ്യ ലീഡ് നേടി. ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നും തന്നെ പിറന്നില്ല. അങ്ങനെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിപ്പിക്കാൻ ആതിഥേയർക്കായി. തുടർന്ന് രണ്ടാം പകുതിയിൽ പൊരുതാൻ ഉറച്ചാണ് ജംഷഡ്പൂർ കളത്തിലിറങ്ങിയത്. അതിൻ്റെ ഫലമായി 76ആം മിനിറ്റിൽ ഹാരി സോയെറിൻ്റെ പാസിൽ നിന്നും സൂപ്പർസബ് ആയ ഇഷാൻ പണ്ഡിത ഗോൾ നേടിക്കൊണ്ട് സന്ദർശകരെ ഒപ്പമെത്തിച്ചു.
എന്നാൽ അവർക്ക് ആശ്വസിക്കാൻ ഒരു വകയും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത മിനിറ്റിൽ തന്നെ മുൻ ബ്ലാസ്റ്റേഴ്സ് താരം വിൻസി ബാരെറ്റോ ചെന്നൈയിനായി വീണ്ടും ലീഡ് കണ്ടെത്തി. എൽ ഹയാതിയായിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. ഒടുവിൽ 85ആം മിനിറ്റിൽ ഹയാതി തന്നെ ആതിഥേയരുടെ വിജയമുറപ്പിച്ച ഗോളും സ്വന്തമാക്കി. ഡൂക്കർ ആയിരുന്നു ഈയൊരു ഗോളിന് പങ്കാളിയായത്. അതോടെ ജംഷഡ്പൂർ പരാജയം ഉറപ്പിച്ചു. ഇതോടെ സീസണിലെ നാലാമത്തെ തോൽവിയാണ് മുൻ ഷീൽഡ് ജേതാക്കൾ വഴങ്ങുന്നത്. 6 മത്സരങ്ങളിൽ നിന്ന് കേവലം 4 പോയിൻ്റുമായി 9ആം സ്ഥാനത്താണ് അവരുള്ളത്. അതേ സമയം വിജയം സ്വന്തമാക്കിയ ചെന്നൈയിൻ 6 മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി 5ആം സ്ഥാനത്തേക്ക് കയറി.