ദ്രാവിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി
ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനെതിരെ മുന്‍ പരിശീലകന് രവി ശാസ്ത്രി രംഗത്ത്. പരിശീലകന് കളിക്കാര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കേണ്ട ആളാണെന്നും ഇടക്കിടെ വിശ്രമം എടുക്കുന്നത് ശരിയല്ലെന്നും രവി ശാസ്ത്രി പറഞ്ഞു.
ഇതാദ്യമായല്ല ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്ന് വിശ്രമം എടുക്കുന്നത്. നേരത്തെ സിംബാബ്വെ, അയര്‍ലന്‍ഡ് പര്യടനങ്ങളില്‍ നിന്നും ദ്രാവിഡും സീനിയര്‍ താരങ്ങളും വിശ്രമം എടുത്തിരുന്നു. വിശ്രമമെടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം, എന്റെ ടീമിനെയും കളിക്കാരെയും കൂടുതല്‍ മനസിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം അവരുടെ നിയന്ത്രണം ഏറ്റെടുക്കാനും. പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് മാത്രം ഇത്രയും വിശ്രമത്തിന്റെ ആവശ്യം. ഓരോ വര്‍ഷവും ഐപിഎല്‍ സമയത്ത് രണ്ടോ മൂന്നോ മാസം പരിശീലകന് വിശ്രമം കിട്ടുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ലോകകപ്പിന് പിന്നാലെ ദ്രാവിഡ് വിശ്രമമെടുത്തതോടെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണാണ് ന്യൂസിലന്‍ഡ് പര്യടനടത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ചുമതല വഹിക്കുന്നത്.






































