ആസ്റ്റൺ വില്ലയോട് കണക്ക് തീർത്ത് യുണൈറ്റഡ്.!
കരബാവോ കപ്പിലെ അതിവാശിയേറിയ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ടെൻ ഹാഗിൻ്റെ സംഘം വിജയക്കൊടി പാറിച്ചത്. ഈയൊരു വിജയത്തോടെ അടുത്ത റൗണ്ടിലേക്ക് യുണൈറ്റഡ് പ്രവേശിച്ചു. അതോടൊപ്പം പ്രീമിയർ ലീഗിൽ വില്ലയോട് ഏറ്റ പരാജയത്തിന് കണക്ക് തീർക്കുവാനും യുണൈറ്റഡിന് കഴിഞ്ഞു. മത്സരത്തിൽ 2 തവണ വില്ല ലീഡ് എടുത്തെങ്കിലും ആതിഥേയർ അതിൽ ഒന്നും വീഴാൻ തയ്യാറായില്ല. മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് 6 ഗോളുകളും പിറന്നത് എന്നത് കൗതുകകരമായി. 48, 61 മിനിറ്റുകളിൽ ആയിരുന്നു വില്ലയുടെ ഗോളുകൾ പിറന്നത്. ഒരു ഗോൾ വാറ്റ്കിൻസ് വകയായിരുന്നെങ്കിൽ മറ്റൊന്ന് ഡാലോട്ടിൻ്റെ വക സെൽഫ് ഗോൾ ആയിരുന്നു.
യുണൈറ്റഡിന് വേണ്ടി മാർഷ്യൽ(49*), റാഷ്ഫോർഡ്(67*), ബ്രൂണോ(78*), മക്ടോമിനായ്(90+1*) എന്നിവരാണ് വലകുലുക്കിയത്. എന്തായാലും ഈയൊരു മിന്നും വിജയത്തിലൂടെ വില്ലയെ പുറത്താക്കാൻ യുണൈറ്റഡിന് കഴിഞ്ഞു. റൊണാൾഡോ, കാസെമിറോ, ഷാ, ഡിഗിയ തുടങ്ങിയ താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയാണ് ടെൻഹാഗ് ടീമിനെ ഇറക്കിയത്. ഇനി റൗണ്ട് ഓഫ് 16ൽ ബേൺലിയാണ് യുണൈറ്റഡിൻ്റെ എതിരാളികൾ. ലോകകപ്പിന് ശേഷം മാത്രമേ ഇനി അതെല്ലാം നടക്കൂ.